Blog

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയില്‍ സംസ്‌കൃത വകുപ്പിലെ ഒരു കോഴ്‌സില്‍ മനുസ്മൃതിയെ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വിമര്‍ശനം. വിമര്‍ശനത്തെ തുടര്‍ന്ന് പാഠഭാഗം ഒഴിവാക്കിയതായി വൈസ് ചാന്‍സലര്‍. ഡല്‍ഹി സര്‍വകലാശാലയിലെ ഒരു കോഴ്സിലും മനുസ്മൃതി പഠിപ്പിക്കില്ലെന്ന് വൈസ് ചാന്‍സലര്‍ യോഗേഷ് സിംഗ് പറഞ്ഞു. ‘നേരത്തെ തന്നെ മനുസ്മൃതി ഒരു കോഴ്സിലും പഠിപ്പിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ‘ധര്‍മ്മശാസ്ത്ര പഠനങ്ങള്‍’ എന്ന വിഭാഗത്തില്‍ മനുസ്മൃതി ഉള്‍ക്കൊള്ളുന്ന ഒരു വായന സംസ്‌കൃത വകുപ്പ് നിര്‍ദ്ദേശിച്ചു. അത് ഒഴിവാക്കിയിട്ടുണ്ട്.’ വിസി പറഞ്ഞു.

ഡല്‍ഹി സര്‍വകലാശാലയുടെ ഒരു കോഴ്സിലും മനുസ്മൃതി പാഠം പഠിപ്പിക്കില്ല എന്ന് സര്‍വകലാശാല എക്സില്‍ ഒരു പ്രസ്താവനയും ഇറക്കി. ‘മനുസ്മൃതിയെ പരാമര്‍ശിച്ചിരിക്കുന്ന സംസ്‌കൃത വകുപ്പിന്റെ ഡിഎസ്സിയായ ‘ധര്‍മ്മശാസ്ത്ര പഠനങ്ങള്‍’ നീക്കം ചെയ്തിരിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ച് ബിരുദ പാഠ്യപദ്ധതി ചട്ടക്കൂടിന് കീഴില്‍ അവതരിപ്പിച്ച ധര്‍മ്മശാസ്ത്ര പഠനങ്ങള്‍ എന്ന നാല് ക്രെഡിറ്റുകളുള്ള സംസ്‌കൃത കോഴ്സില്‍ മനുസ്മൃതിയെ ഉള്‍പ്പെടുത്തിയതിന് ശേഷമാണ് ഈ നീക്കം. രാമായണം, മഹാഭാരതം, പുരാണങ്ങള്‍, അര്‍ത്ഥശാസ്ത്രം തുടങ്ങിയ ഗ്രന്ഥങ്ങളും കോഴ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.’ പ്രസ്താവനയില്‍ പറയുന്നു