Blog

ബെംഗളൂരു : ശക്തമായ കാറ്റും മഴയും തുടരുന്നു. കര്‍ണാടകയില്‍ ബൈക്ക് യാത്രക്കാരന്‍ അഴുക്കുചാലില്‍ ഒലിച്ചുപോയി.സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഹുബ്ബള്ളിയിലെ നേഗര്‍ നഗറിലാണ് റോഡിലെ വെള്ളപ്പാച്ചിലില്‍പ്പെട്ട് ഹുസൈന്‍ (45) ഒഴുകിപ്പോയത്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച വരെ വടക്കന്‍, തീരദേശ ജില്ലകളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. തെക്കന്‍ ജില്ലകളില്‍ രണ്ട് ദിവസം കനത്ത മഴയുണ്ടാകും. അഞ്ച് ജില്ലകളില്‍ ചുവപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ പെയ്ത മഴയെ തുടര്‍ന്ന് ധാര്‍വാഡ്, റായച്ചൂര്‍, ഗദഗ്, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ റോഡുകളും പാലങ്ങളും വെള്ളത്തിലായി. ഗദഗ് ജില്ലയില്‍ നാല് പ്രധാന പാലങ്ങള്‍ വെള്ളത്തിനടിയിലായി. ഇതോടെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. റായ്ച്ചൂരില്‍ കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ട 14 പേരെ രക്ഷിച്ചു. കനത്ത മഴയെ തുടര്‍ന്ന് വ്യാഴാഴ്ച ദക്ഷിണ കന്നഡ, ഹുബ്ബള്ളി, ധാര്‍വാര്‍ഡ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു.

അടുത്ത ദിവസങ്ങളില്‍ തീരദേശ ജില്ലകളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ചിക്കമഗലൂര്‍, ശിവമോഗ, ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകും. ഈ ജില്ലകളിലാണ് ചുവപ്പ് മുന്നറിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ബെലഗാവി, ധാര്‍വാഡ്,ഗദഗ് ശക്തമായ മഴയുണ്ടാകും. കൊപ്പല്‍, ഹാവേരി, ബാഗല്‍കോട്ട്, വിജയപുര, കലബുറഗി, റായ്ച്ചൂര്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.