
അന്താരാഷ്ട്ര വിദ്യാർഥികള്‍ക്കുള്ള വിസ നിരക്ക് ഇരട്ടിയിലധികം വർധിപ്പിച്ച് ഓസ്ട്രേലിയ. രാജ്യത്തെ കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ജൂലൈ 1 മുതൽ അന്താരാഷ്ട്ര സ്റ്റുഡന്റ് വിസ ഫീസ് 710 ഡോളറില്‍ നിന്ന് 1,600 ആയി ഉയർത്തിയിരിക്കുകയാണ്. അതോടൊപ്പം സന്ദർശക വിസയുള്ളവരെയും താത്കാലിക ബിരുദ വിസയുള്ള വിദ്യാർഥികളെയും ഓൺഷോർ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്.
“ഇന്ന് പ്രാബല്യത്തില്‍ വരുന്ന മാറ്റങ്ങള്‍ നമ്മുടെ അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമഗ്രത പുനഃസ്ഥാപിക്കുന്നതിനോടൊപ്പം മികച്ച ഒരു കുടിയേറ്റ സംവിധാനം സൃഷ്ടിക്കാനും സഹായിക്കും,” ആഭ്യന്തര മന്ത്രി ക്ലെയര്‍ ഒ നീല്‍ പ്രസ്താവനയില്‍ പറഞ്ഞു. 2023 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ രാജ്യത്തെ മൊത്തം കുടിയേറ്റം 60% വർധിച്ച് 5.48 ലക്ഷം പേരായതായി മാർച്ചിൽ സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിൽ സൂചിപ്പിക്കുന്നു.
യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഓസ്ട്രേലിയയിലേക്കുള്ള വിദ്യാർത്ഥി വിസയ്ക്ക് നിരക്ക് വർധിക്കും. യുഎസിലും കാനഡയിലും ഏകദേശം 185 ഡോളർ മുതൽ 110 ഡോളർ വരെ മാത്രമാണ് വിദ്യാർഥി വിസയ്ക്ക് ഈടാക്കുന്നത്. നിലവിൽ വിദേശ വിദ്യാർഥികള്‍ക്ക് ഓസ്ട്രേലിയയില്‍ തുടർച്ചയായി താമസിക്കാൻ അനുവദിക്കുന്ന വിസ നിയമങ്ങളിലെ പഴുതുകളും അടയ്ക്കുകയാണെന്നും സർക്കാർ അറിയിച്ചു.
2022-23 കാലയളവിൽ രണ്ടാമത്തെ വിസ അല്ലെങ്കിൽ തുടർന്നുള്ള സ്റ്റുഡന്റ് വീസ കൈവശമുള്ള വിദ്യാർഥികളുടെ എണ്ണം 30 ശതമാനമായി വർധിച്ച് 1.5 ലക്ഷമായി ആയി ഉയർന്നിരുന്നു. 2022 ൽ കോവിഡ് നിയന്ത്രണങ്ങൾ ഇളവ് ചെയ്തതോടെ ഓസ്ട്രേലിയയുടെ വാർഷിക കുടിയേറ്റത്തിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതിനെ തുടർന്ന് കഴിഞ്ഞവർഷം അവസാനം മുതൽ സ്റ്റുഡന്റ് വിസ നിയമങ്ങൾ കർശനമാക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു.
ഓസ്ട്രേലിയയുടെ സമ്പദ്വ്യവസ്ഥയിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നിന്നുള്ള വരുമാനം. 2022-2023 സാമ്പത്തിക വർഷത്തിൽ 36.4 ബില്യൺ ഓസ്ട്രേലിയൻ ഡോളറാണ് വിദ്യാഭ്യാസ കയറ്റുമതിയിലൂടെ ഓസ്ട്രേലിയൻ സമ്പദ് വ്യവസ്ഥ നേടിയത്. എന്നാൽ കുടിയേറ്റത്തിലെ ക്രമാതീതമായ വർദ്ധനവ് സർക്കാറിന് തലവേദനയായതോടെ വിദേശ വിദ്യാർത്ഥികളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് സ്റ്റുഡന്റ് വിസ നടപടികൾ കർശനമാക്കുകയായിരുന്നു.