
മാഞ്ചസ്റ്റർ ∙ മാഞ്ചസ്റ്ററിൽ പ്രധാന തിരുനാൾ ആഘോഷങ്ങൾക്ക് നാളെ നടക്കും. വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയവും പ്രദക്ഷിണ വഴികളുമെല്ലാം കൊടിതോരണങ്ങളാൽ അലങ്കരിച്ചു മോടിപിടിപ്പിച്ചുകഴിഞ്ഞു. തിരുനാൾ ആഘോഷങ്ങൾക്ക് ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കെ എല്ലാം ഒരുക്കങ്ങളും പൂർത്തിയായതായി മിഷൻ ഡയറക്ടർ ഫാ. ജോസ് കുന്നുംപുറം അറിയിച്ചു.
രാവിലെ ഒൻപതിന് വൈദികരെയും അൾത്താര സംഘത്തെയും, പ്രസിദേന്തിമാരെയും ചെണ്ടമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സ്വീകരിച്ചു സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെ കുർബാനയ്ക്ക് തുടക്കമാകും. പ്രിസ്റ്റൺ കത്തീഡ്രൽ വികാരി ഫാ. ബാബു പുത്തൻപുരയിൽ മുഖ്യ കാർമികനാക്കുമ്പോൾ യുകെയുടെ പലഭാഗങ്ങളിൽ നിന്നായി എത്തിച്ചേരുന്ന വൈദീകർ സഹ കാർമികരാകും.
ദിവ്യബലിയെ തുടർന്നാണ് തിരുനാൾ പ്രദക്ഷിണം ആരംഭിക്കുക. നൂറുകണക്കിന് മുത്തുക്കുടകളും പൊൻ – വെള്ളി കുരിശുകളുമെല്ലാം അകമ്പടി സേവിക്കുന്ന തിരുനാൾ പ്രദക്ഷിണത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും, വിശുദ്ധ അൽഫോൻസാമ്മയുടെയും, വിശുദ്ധ സെബാസ്ത്യാനോസിന്റേയും,പരിശുദ്ധ മാതാവിന്റേയും തിരുസ്വരൂപങ്ങൾ സംവഹിക്കും. മേളപ്പെരുമഴ തീർത്തു ചെണ്ടമേളങ്ങളും,സ്കോർടീഷ് പൈപ്പ് ബാൻഡുമെല്ലാം പ്രദക്ഷിണത്തിൽ അണിനിരക്കുമ്പോൾ മറുനാട്ടിലെ വിശ്വാസ പ്രഘോഷണമാകും തിരുനാൾ പ്രദക്ഷിണം.