
മനാമ: ആറാമത് ഇന്റർനാഷണൽ സ്പേസ് ഫോറം മിനിസ്റ്റീരിയൽ സമ്മേളനം ബഹ്റൈനിൽ നടന്നു. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (എം. ഇ..എൻ.എ) മേഖലയിൽ ആദ്യമായി നടന്ന ഫോറം, ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷന്റെയും ഇറ്റാലിയൻ ബഹിരാകാശ ഏജൻസിയുടേയും സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്.
മേഖലയിലെ നയതന്ത്ര, സാമ്പത്തിക വികസനത്തിന്റെ ദിശ നിർണ്ണയിക്കുന്ന ബഹിരാകാശശാസ്ത്രം എന്ന പ്രമേയത്തിലാണ് സമ്മേളനം നടന്നത്. സമൂഹത്തിനും തീരുമാനങ്ങൾ എടുക്കുന്നവർക്കും പ്രയോജനകരവും കാര്യക്ഷമവുമായ സേവനങ്ങൾ നൽകുന്നതിൽ ബഹിരാകാശ സാങ്കേതികവിദ്യയുടെ പരിവർത്തന ശക്തിയെ സൂചിപ്പിക്കുന്ന പ്രമേയത്തിൽ നടന്ന ചർച്ചകൾ നിർണ്ണായകമായിരുന്നെന്ന് ഗതാഗത, വാർത്താവിനിമയ മന്ത്രിയും നാഷണൽ സ്പേസ് സയൻസ് ഏജൻസി (എൻ.എസ്.എസ്.എ) ചെയർമാനുമായ മുഹമ്മദ് ബിൻ താമർ അൽ കാബി പറഞ്ഞു.
ബഹിരാകാശ ശാസ്ത്ര പുരോഗതിയിൽ അറബ് മേഖല സ്വീകരിച്ച നടപടികളുടെ പ്രാധാന്യം മന്ത്രി എടുത്തുപറഞ്ഞു. ബഹിരാകാശ പര്യവേക്ഷണം, നയതന്ത്രം, സാമ്പത്തിക വികസനം എന്നിവയിൽ നവീകരണം, വിജ്ഞാന കൈമാറ്റം, സഹകരണ പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കാൻ അന്താരാഷ്ട്ര പങ്കാളികളുമായി എൻ.എസ്.എസ്.എ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.