
ന്യൂഡൽഹി ∙ വിവാഹമോചിതയായ മുസ്ലിം സ്ത്രീക്കും ക്രിമിനൽ നടപടി ചട്ട (സിആർപിസി) പ്രകാരം ജീവനാംശം ആവശ്യപ്പെട്ട് കേസ് നൽകാമെന്ന് സുപ്രീം കോടതി വിധിച്ചു. ജീവനാംശം ദാനമല്ലെന്നും അത് വിവാഹിതരായ എല്ലാ മതത്തിലും പെട്ട സ്ത്രീകളുടെയും അവകാശമാണെന്നും വ്യക്തമാക്കിയാണ് രണ്ടംഗ ബെഞ്ചിന്റെ സുപ്രധാന വിധി. സിആർപിസിയിലെ 125–ാം വകുപ്പ് (ജീവനാംശം സംബന്ധിച്ചത്) വിവാഹിതരായവർക്കു മാത്രമല്ല എല്ലാ മതത്തിലുമുള്ള, എല്ലാ സ്ത്രീകൾക്കും ബാധകമാണെന്നും വ്യത്യസ്ത വിധിന്യായങ്ങളിലൂടെ ജഡ്ജിമാരായ ബി.വി. നാഗരത്ന, എ.ജി. മസ്സി എന്നിവർ വ്യക്തമാക്കി.
സിആർപിസി പോലെയുള്ള മതനിരപേക്ഷ നിയമത്തെക്കാൾ മുൻഗണന 1986 ലെ മുസ്ലിം സ്ത്രീകളുടെ (വിവാഹമോചനത്തിനുള്ള അവകാശങ്ങൾ സംരക്ഷിക്കൽ) നിയമത്തിനു ലഭിക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. 1986 ലെ നിയമത്തിലെ അവകാശങ്ങൾ സിആർപിസി പ്രകാരമുള്ളതിനു പുറമേയാണെന്നു ജസ്റ്റിസ് നാഗരത്ന വിലയിരുത്തി. അതുകൊണ്ടു തന്നെ സിആർപിസി പ്രകാരം ഹർജി നൽകുന്നതിന് മുസ്ലിം സ്ത്രീക്ക് തടസ്സമില്ല.
വിവാഹമോചിതയായ ഭാര്യയ്ക്ക് ജീവനാംശം നൽകാനുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തെലങ്കാന സ്വദേശിയായ മുഹമ്മദ് അബ്ദുൽ സമദ് നൽകിയ ഹർജിയാണ് ബെഞ്ച് പരിഗണിച്ചത്. ജീവനാംശമായി പ്രതിമാസം 10,000 രൂപ നൽകാനായിരുന്നു ഹൈക്കോടതി ഉത്തരവ്.