
ഷാർജ ∙ അമ്പത് ഡിഗ്രി സെൽഷ്യലേറെയാണ് ഗൾഫിൽ മിക്ക രാജ്യങ്ങളിലും ഇപ്പോൾ രേഖപ്പെടുത്തുന്ന താപനില. രാവിലെ തന്നെ ഉച്ചയുടെ ചൂട്. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ മൂന്ന് വരെ ഉച്ചവിശ്രമമാണ്. പക്ഷേ, അപ്പോഴേയ്ക്കും അവർ ഒരു ദിവസത്തെ കഠിനവെയിൽ ഏറ്റു കരുവാളിച്ച് കഴിഞ്ഞിരിക്കും.പുറം ജോലിക്കാര്‍ക്ക് ചൂടിൽ നിന്ന് അൽപമെങ്കിലും സമാശ്വാസം ലഭിക്കുമ്പോൾ, റസ്റ്ററന്റുകളിലെ അടുക്കളയിലും ബേക്കറികളിലെ തീച്ചൂളയിലും വെന്തുരുകുന്നവർ, സൈക്കിളിലും ഇലക്ട്രോണിക് സ്കൂട്ടറുകളിലും മറ്റു ഇരുചക്രവാഹനങ്ങളിലും സഞ്ചരിച്ച് ജീവന്മരണ പോരാട്ടം നടത്തുന്നവർ… ഇവരാണ് യഥാർഥത്തിൽ ജൂലൈയുടെ കാഠിന്യം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങുന്നത്. ഇവര്‍ക്ക് കൂടി വിശ്രമം അനുവദിക്കണമെന്ന് അടുത്തിടെ ആവശ്യമുയർന്നിരുന്നു.പുലർച്ചയ്ക്ക് തുടങ്ങുന്ന ഡെലിവറി. ഉച്ചയോടെ തളരും. പിന്നെ ഉച്ചഭക്ഷണത്തിന് കുറച്ച് വിശ്രമം. പക്ഷേ, വൈകിട്ടുപോലും നല്ല ചൂടാണെന്നതാണ് നേര്–ഷാർജയിലെ ഗ്രോസറിയിൽ ഡെലിവറി നടത്തുന്ന മലയാളി യുവാവ് പറഞ്ഞു. ലിഫ്റ്റ് പ്രവർത്തിക്കാത്ത ചില കെട്ടിടങ്ങളിൽ ഡെലിവറി ചെയ്യേണ്ടി വരാറുണ്ട്. ആറോ എട്ടോ നിലകൾ പോലും കയറിയിറങ്ങണം. ചിലപ്പോൾ അഞ്ച് ഗാലൻ കുടിവെള്ളം പോലും എത്തിക്കേണ്ടി വരുന്നു. എന്നാൽ വേതനമോ വളരെ കുറച്ചും. രണ്ട് വർഷത്തിലൊരിക്കലാണ് മിക്കവരും നാട്ടിലേക്കു പോവുക എങ്കിലും കുടുംബത്തെ ഒാർത്ത് ഗ്രോസറി–കഫറ്റീരിയ ഡെലിവറി ബോയിമാർ എല്ലാം പുഞ്ചിരിയോടെ നേരിടുന്നു.