
നേപ്പാളില്‍ കാലാവധി പൂര്‍ത്തിയാക്കും മുൻപ് ഒരു സര്‍ക്കാര്‍ കൂടി വീണു. 2022 ഡിസംബറില്‍ പ്രധാനമന്ത്രിയായ പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ നയിക്കുന്ന സഖ്യകക്ഷി സര്‍ക്കാരാണ് അവിശ്വാസ വോട്ടില്‍ പരാജയപ്പെട്ട് വെള്ളിയാഴ്ച പുറത്തായത്. അധികാരത്തിലേറി ഒന്നര വര്‍ഷത്തിനിടെ അഞ്ചു തവണയാണ് പ്രചണ്ഡ വിശ്വാസവോട്ടെടുപ്പ് നേരിട്ടത്. ആദ്യ നാലു തവണയും പാര്‍ട്ടികളെ മാറിമാറി കൂടെക്കൂട്ടി ഭൂരിപക്ഷം നിലനിര്‍ത്തിയെങ്കിലും അഞ്ചാം തവണ അടിതെറ്റി. സഖ്യകക്ഷിയായിരുന്ന കെ.പി.ശര്‍മ ഒലിയുടെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ– യുണൈറ്റഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎൻ– യുഎംഎൽ) പിന്തുണ പിന്‍വലിച്ചതിനു പിന്നാലെയാണ് പ്രചണ്ഡയുടെ പതനം.275 അംഗ പാര്‍ലമെന്റില്‍6 3 പേര് മാത്രമാണ് പ്രചണ്ഡയെ പിന്തുണച്ചത്. 194 പേര് എതിര്‍ത്തപ്പോള്‍ ഒരാള്‍ വിട്ടുനിന്നു. പ്രധാനമന്ത്രി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടിയില്‍ ഭിന്നതയുണ്ടാകുകയോ സഖ്യസര്‍ക്കാരിലെ ഏതെങ്കിലും കക്ഷികള്‍ പിന്തുണ പിന്‍വലിക്കുകയോ ചെയ്താല്‍ 30 ദിവസത്തിനുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നേരിടണമെന്ന നേപ്പാള്‍ ഭരണഘടനയിലെ 100(2) അനുച്ഛേദം അനുസരിച്ചായിരുന്നു വോട്ടെടുപ്പ്.
സിപിഎന്‍- യുഎംഎല്‍ നേതാവ് കെ.പി.ശര്‍മ ഒലി പ്രധാനമന്ത്രിയാകും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് അദ്ദേഹം പ്രസിഡന്റിനെ സമീപിച്ചു. സ്ഥാനമൊഴിയാന്‍ പ്രചണ്ഡ തയാറാകാതിരുന്നതോടെയാണ് സര്‍ക്കാരിനുള്ള പിന്തുണ സിപിഎന്‍-യുഎംഎല്‍ പിന്‍വലിച്ചത്. തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെയുടെ നേപ്പാളി കോണ്‍ഗ്രസുമായി (എൻസി) ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ശര്‍മ ഒലി ധാരണയുണ്ടാക്കി. ഒന്നരവര്‍ഷത്തേക്ക് ഒലിയും തുടര്‍ന്ന് 2027 ലെ പൊതുതിരഞ്ഞെടുപ്പു വരെ ദുബെയും ഭരിക്കുമെന്നാണ് ധാരണ.