
തിരുവനന്തപുരം∙ ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തിയതായി അധികൃതർ. അതേസമയം മൃതദേഹം ജോയിയുടേത് തന്നെയെന്ന് പൂർണമായും സ്ഥിരീകരിക്കുന്നതിനായി ബന്ധുക്കളെ വിളിപ്പിച്ചിട്ടുണ്ട്. പഴവങ്ങാടി തകരപറമ്പിന് പുറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലമാണിത്. ജോയിയെ കാണാതായി 46 മണിക്കൂറിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജീർണിച്ച അവസ്ഥയിലാണ്. കനാലിൽ നിന്നും പുറത്തെടുത്ത മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം ഒഴുകിപോകുന്നത് രാവിലെ കണ്ടത്.
നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഇന്നു രാവിലെ ആറരയോടെയാണ് തിരച്ചിൽ പുനഃരാരംഭിച്ചത്. സ്കൂബ സംഘവും നാവികസേനാ സംഘത്തിനൊപ്പം തിരച്ചിലിനായുണ്ടായിരുന്നു. സോണാർ ഉപയോഗിച്ച് ടണലിലെ ദൃശ്യങ്ങൾ ശേഖരിച്ച ശേഷമാണ് നാവികസേനാ സംഘം തിരച്ചിൽ ആരംഭിച്ചത്. എത്ര ഇരുട്ടിലും ദൃശ്യങ്ങൾ ശേഖരിക്കാനാകും എന്നതാണ് സോണാർ ക്യാമറയുടെ പ്രത്യേകത.
ഒരു കുട്ടിയെ പിന്നിലിരുത്തി ബൈക്കിൽ വന്ന വ്യക്തിയാണ് മൃതദേഹം ആദ്യം കണ്ടതെന്നും തങ്ങളെ അറിയച്ചതെന്നും പ്രദേശവാസികൾ. ജോയിയുടേതെന്നു കരുതുന്ന മൃതദേഹം പൊങ്ങിയഭാഗത്തെ കനാലിന്റെ എതിർവശത്ത് താമസിക്കുന്നവരാണ് ഇക്കാര്യം പറഞ്ഞത്.
മൃതദേഹം ജോയിയുടേത് ആണോയെന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിന് അര മണിക്കൂർ വേണമെന്ന് മന്ത്രി കെ.രാജൻ. ജോയിയുടെ മൃതദേഹം ആണെന്ന് ഉറപ്പിച്ചാൽ മാത്രമേ തിരച്ചിൽ അവസാനിപ്പിക്കുകയുള്ളൂ. ഇപ്പോൾ തിരച്ചിൽ താൽക്കാലികമായി നിർത്തിയതാണെന്നും മന്ത്രി രാജൻ.