
തിരുവനന്തപുരം ∙ കേരളത്തിൽ നിന്ന് മെക്കാനിക്കൽ, സിവിൽ വിഭാഗത്തിൽ ബിടെക്, പോളിടെക്നിക്, ഐടിഐ കോഴ്സുകൾ വിജയിച്ച 4000 പേർക്ക് ജർമനിയിലെ റെയിൽപാത നിർമാണത്തിൽ ജോലി സാധ്യത. ആറു വർഷം കൊണ്ട് 9000 കിലോമീറ്റർ റെയിൽപാത നവീകരിക്കുന്ന പദ്ധതിക്കായി ഈ മേഖലകളിൽ നൈപുണ്യമുള്ളവരെത്തേടി ജർമൻ സംഘം കേരളത്തിലെത്തി.റെയിൽവേ നവീകരണം ഏറ്റെടുത്ത ഡോയ്ച് ബാൻ (ഡിബി) കമ്പനിക്കു വേണ്ടി കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കേയ്സ്) ആണു തിരഞ്ഞെടുപ്പു നടത്തുക. ശരാശരി 3500 യൂറോ (ഏകദേശം 3.18 ലക്ഷം) രൂപ മാസശമ്പളം ലഭിക്കും. കൃത്യതയ്ക്കു പേരു കേട്ട ജർമൻ റെയിൽവേയിൽ ട്രാക്കുകളുടെ പ്രശ്നം മൂലം ട്രെയിനുകൾ വൈകാൻ തുടങ്ങിയതോടെയാണു വൻ നവീകരണ പദ്ധതിക്കു തുടക്കമിട്ടത്. തൊഴിൽ നൈപുണ്യ മേഖലയിൽ മനുഷ്യവിഭവ ശേഷി കുറവായതിനാൽ ഡിബി കമ്പനി നടത്തിയ അന്വേഷണത്തിനൊടുവിലാണു ജർമൻ കോൺസൽ ജനറൽ ഏക്കിം ബർക്കാട്ട് അവരെ കേരളത്തിലെത്തിച്ചത്.