
കാർവാർ (കർണാടക) ∙ ലോറിയോടൊപ്പം മണ്ണിനടിയിൽപ്പെട്ട അർജുനെ ഇന്ന് കണ്ടെത്താമെന്ന പ്രതീക്ഷയ്ക്ക് മങ്ങൽ. മഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമാണ്. കുന്നിടിഞ്ഞ ഭാഗത്ത് മണ്ണ് കുതിർന്നു കിടക്കുന്നതിനാൽ വേഗത്തിൽ നീക്കാൻ കഴിയുന്നില്ല. നാലോ അഞ്ചോ മണ്ണുമാന്തി യന്ത്രങ്ങളാണ് ഇപ്പോൾ സ്ഥലത്തുള്ളത്. വലിയ രീതിയിൽ മണ്ണ് നീക്കിയാൽ മണ്ണ് വീണ്ടും ഇടിയുമെന്ന ആശങ്ക അധികൃതർക്കുണ്ട്.
മണ്ണിടിഞ്ഞ ഭാഗത്ത് മലനിരകളിൽ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. അവിടെ വീണ്ടും മണ്ണിടിയാൻ സാധ്യതയുണ്ട്. റഡാർ കൊണ്ടുവന്ന് പരിശോധന നടത്തിയെങ്കിലും ഫലം ലഭിച്ചില്ല. റഡാറിൽ മൂന്ന് സിഗ്നലുകൾ കാണിച്ചെങ്കിലും ലോറിയാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഇടയ്ക്കിടെ മഴ പെയ്യുന്നതിനാൽ റോഡിലാകെ ചെളിയാണ്. പത്ത് അടിയോളം ഉയരത്തിൽ റോഡിൽ മണ്ണുണ്ട്. കേന്ദ്രമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും നിരവധി എംഎൽഎമാരും സ്ഥലത്തെത്തി. അർജുന്റെ ബന്ധുക്കളും സ്ഥലത്തുണ്ട്.