
ഷിരൂർ∙ ഉത്തര കന്നഡയിലെ ഷിരൂരിന് സമീപം മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിന് സൈന്യമെത്തി. അപകടം നടന്ന് ആറാം ദിവസമാണ് കർണാടക ബെൽഗാമിലെ സൈനിക കേന്ദ്രത്തിൽ നിന്നുള്ള 40 അംഗ സൈനിക സംഘം ഷിരൂരിലെത്തിയത്. രാവിലെ പതിനൊന്നു മണിയോടെ എത്തുമെന്നാണ് അറിയിച്ചിരുന്നെങ്കിലും മൂന്നു മണിക്കൂറോളം വൈകി. അപകടസ്ഥലത്തേക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എത്തിയിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തുനിന്നു കൂടുതൽ മണ്ണ് മാറ്റിയുള്ള തിരിച്ചിലാണ് ഇപ്പോൾ നടക്കുന്നത്. ഇന്നലെ നടത്തിയ റഡാർ പരിശോധനയിൽ സിഗ്നൽ ലഭിച്ച ഭാഗത്തെ മണ്ണാണ് ദൗത്യസംഘം മാറ്റുന്നത്. നിലവിൽ നാവിക സേന, ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനകൾ, തീരസംരക്ഷണം സേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിവരാണ് പരിശോധന നടത്തുന്നത്.
അതിനിടെ അർജുന്റെ ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. അർജുന്റെ ജീവൻ രക്ഷിക്കാനുള്ള നടപടികൾ എടുക്കാൻ കേന്ദ്ര സർക്കാരിനും കേരള–കർണാടക സർക്കാരുകൾക്കും നിർദേശം നൽകണമെന്നാണ് ഹർജി. അഭിഭാഷകനായ സുഭാഷ് ചന്ദ്രനാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. അർജുനെ കണ്ടെത്താൻ വൈകുന്നതിൽ പ്രതിഷേധിച്ച് കോഴിക്കോട് നാട്ടുകാർ പ്രകടനം നടത്തി. കോഴിക്കോട് തണ്ണീർപന്തലിലാണ് സേവ് അർജുൻ എന്ന പേരിൽ രൂപീകരിച്ച സമര സമിതി പ്രതിഷേധ പ്രകടന നടത്തിയത്. അർജുനെ എത്രയും വേഗം കണ്ടെത്തണമെന്ന് പ്രതിഷേധക്കാരുടെ ആവശ്യം.