
ഗോണ്ട∙ ഉത്തർപ്രദേശിലെ ഗോണ്ടയിൽ ചണ്ഡിഗഡ് – ദിബ്രുഗഡ് എക്സ്പ്രസിന്റെ 8 ബോഗികൾ പാളം തെറ്റി. അപകടത്തിൽ 4 പേർ മരിച്ചു, 20 പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് ചണ്ഡിഗഡിൽ നിന്നു ഗോരഖ്പുർ വഴി അസമിലെ ദിബ്രുഗഡിലേക്കു പോവുകയായിരുന്ന ട്രെയിന്‍ ഗോണ്ടയിലെ ജിലാഹി സ്റ്റേഷനു സമീപം പാളം തെറ്റി മറിഞ്ഞു വീണത്. തുടർന്ന് ഈ വഴിയുള്ള രണ്ടു ട്രെയിനുകൾ റദ്ദാക്കുകയും 11 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു.സംഭവസ്ഥലത്ത് 40 പേരടങ്ങുന്ന മെഡിക്കൽ സംഘവും 15 ആംബുലൻസുകളും സജ്ജമാണെന്ന് ഉത്തര്‍പ്രദേശ് ദുരിതാശ്വാസ കമ്മിഷണർ ജി.എസ്.നവീൻ കുമാർ അറിയിച്ചു. പാളം തെറ്റുന്നതിനു മുൻപായി ബോഗികളിലൊന്നിൽനിന്നും പൊട്ടിത്തെറി ശബ്ദം കോട്ടതായി ലോക്കോ പൈലറ്റ് ദേശീയമാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.