
കാഠ്മണ്ഡു: എല്ലാം നിമിഷങ്ങള്‍ക്കകമായിരുന്നു. നേപ്പാളിലെ സ്വകാര്യ വിമാനക്കമ്പനിയായ ശൗര്യ എയര്‍ലൈന്‍സിന്റെ വിമാനം റണ്‍വേയില്‍നിന്ന് പറന്നുയരാനുള്ള ശ്രമത്തിനിടെയാണ് തകര്‍ന്നുവീണ് കത്തിയമര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന 19 പേരില്‍ ഒരാളില്‍ മാത്രമാണ് ജീവന്റെ തുടിപ്പ് ബാക്കിയായത്. ഗുരുതരമായ പരിക്കുകളോടെ പൈലറ്റ് മനീഷ് ശാക്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്കി 18 പേരുടെ മൃതദേഹങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കണ്ടെടുക്കാനായത്.
നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് ശൗര്യ എയര്‍ലൈന്‍സ് വിമാനം ടേക്ക് ഓഫ് ചെയ്തത്. സാങ്കേതിക ജീവനക്കാരുമായിട്ടാണ് പൊഖാറയിലേക്കാണ് വിമാനം യാത്രതിരിച്ചത്. വിമാനത്തില്‍ മറ്റു യാത്രികരൊന്നും ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
റണ്‍വേയുടെ തെക്കേ അറ്റത്തുനിന്ന് പറന്നുയരാന്‍ ശ്രമിച്ച വിമാനം പെട്ടെന്നാണ് ഒരു വശത്തേക്ക് ചെരിഞ്ഞ് ചിറകിന്റെ അറ്റം റണ്‍വേയില്‍ പതിച്ചത്. പറന്നുയരുന്ന വേഗത്തിലായിരുന്ന വിമാനം പൊടുന്നനെ ഒരു തീഗോളമായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടതെന്ന് ദൃക്സാക്ഷികള്‍ വിവരിക്കുന്നു. തീപിടിച്ച വിമാനം റണ്‍വേയുടെ കിഴക്കുവശത്തുള്ള ഒരു തോട്ടിലേക്കാണ് വീണത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ പൈലറ്റ് മനീഷ് ശാക്യ(37)യെ കെ.എം.സി. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.