
പത്തനംതിട്ട ∙ മണ്ണിടിച്ചിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനത്തെപ്പറ്റിയുള്ള ഗവേഷണങ്ങൾ ത്വരിതപ്പെടുത്തി കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം. കേന്ദ്ര ശാസ്ത്രവകുപ്പിന്റെ നേതൃത്വത്തിൽ സൂരത്കല്ലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി ചേർന്ന് ഇതിന്റെ ആദ്യ സെൻസറുകൾ കേരളത്തിലെ മലയോരങ്ങളിൽ സ്ഥാപിക്കാനാണ് പദ്ധതിയെന്ന് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ പറഞ്ഞു.
നിർമിത ബുദ്ധി (എഐ) പ്രയോജനപ്പെടുത്തുന്ന പദ്ധതിക്ക് ഡോ. എം.തേന്മൊഴി, ഡോ. പി.ആർ.അരുൺ, വി.പി.ദേവപ്രിയ എന്നിവരുടെ നേതൃത്വത്തിൽ പഠനം പുരോഗമിക്കുന്നു. ഹിമാലയത്തിൽ റൂർക്കി ഐഐടിയും മൂന്നാറിൽ അമൃത സർവകലാശാലയും ഇതു സംബന്ധിച്ച സംവിധാനം രൂപപ്പെടുത്തിയിരുന്നു..