
മുണ്ടക്കൈ∙ ഉരുൾപൊട്ടൽ തകർത്ത മുണ്ടക്കൈയിലും ചൂരൽമലയിലും നടത്തുന്ന രക്ഷാപ്രവർത്തനം ഏഴാം ദിനത്തിലേക്ക്. ചാലിയാറിൽ മൃതദേഹങ്ങൾക്കായി ഇന്നും തിരച്ചിൽ തുടരും. ഇന്നലെ ചാലിയാർ പുഴയിൽ നടത്തിയ തിരച്ചിലിൽ 2 മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു. തിരിച്ചറിയാത്ത 8 മൃതദേഹങ്ങള്‍ മേപ്പാടി പുത്തുമലയില്‍ സംസ്കരിച്ചു. മരണസംഖ്യ 369 ആയി. 53 ക്യാംപുകളിലായി കഴിയുന്നത് 6759 പേരാണ്. ബെയ്ലി പാലം കടന്ന് ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന് പറഞ്ഞു. ഇന്ന് മുതല്‍ ഒരു ദിവസം രാവിലെ ആറ് മുതല്‍ ഒൻപതു വരെ ബെയ്ലി പാലത്തിലൂടെ 1500 പേരെ മാത്രമേ കടത്തിവിടൂ. കൂടുതല്‍ ആളുകള്‍ വരുന്നത് തിരച്ചിലിനും സന്നദ്ധ പ്രവര്‍ത്തനത്തിനും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണിത്.