
കനത്ത മഴയില്‍ ജില്ലയില്‍ പലയിടത്തും നാശനഷ്ടം. കൊയിലാണ്ടി തുറമുഖത്തുനിന്നു മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. നടക്കാവ് നാലുകുടിപ്പറമ്പ് ഹംസക്കോയ (65) ആണ് മരിച്ചത്. മൃതദേഹം ബീച്ച് ആശുപത്രിയില്‍. രണ്ടു പേര്‍ക്കു പരുക്കേറ്റു.
ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് ജില്ലയില്‍ മഴ കനത്തത്. രാത്രിയിലുടനീളം പലയിടത്തും നിര്‍ത്താതെ മഴ പെയ്തതോടെ മഴക്കെടുതികളുടെ റിപ്പോര്‍ട്ടുകളും പുറത്തുവന്നു. മലയോരമേഖലകളില്‍ കനത്ത മഴയാണ് ഉണ്ടായത്. മുക്കം, താമരശ്ശേരി മേഖലകളിലും മഴയില്‍ നാശനഷ്ടമുണ്ടായി. പലയിടത്തും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. രാവിലെ ജില്ലയുടെ വിവിധ മേഖലകളില്‍ ഗതാഗതതടസ്സവും ഉണ്ടായി.
കോട്ടുളി കെ.പി.മേനോന് റോഡില്‍ വീടിനു മുകളില്‍ തൊട്ടടുത്ത വീട്ടിലെ മതില് ഇടിഞ്ഞുവീണു. കടംകുന്നത്ത് വത്സലയുടെ വീടിനു മുകളിലാണ് മതില് ഇടിഞ്ഞുവീണത്. ഇടിമിന്നലില്‍ ചെക്യാട് രണ്ടു വീടുകളിലെ വയറിങ് കത്തിനശിച്ചു. ചെക്യാട് കൊയമ്പ്രം പാലത്തിനു സമീപം നടുത്തെ തുണ്ടിയില്‍ ശ്രീധരന്, ശാന്ത എന്നിവരുടെ വീടുകളിലാണ് ഇടിമിന്നലിനെത്തുടര്‍ന്ന് വയറിങ്ങില്‍ പൊട്ടിത്തെറിയുണ്ടായത്. കുറ്റിക്കാട്ടൂരില്‍ ബസ് ബേയില്‍ വെളളം കയറി.
വളയത്ത് മിനി സ്റ്റേഡിയത്തിന്റെ മതില് തകര്‍ന്നു. നഗരത്തില്‍ മാവൂര്‍ റോഡിലും മറ്റും പലയിടത്തും വെള്ളക്കെട്ടായതിനാല്‍ കാല്‍നടക്കാര്‍ പോലും ഏറെ ബുദ്ധിമുട്ടിയാണ് യാത്ര ചെയ്തത്. വെള്ളക്കെട്ടില്‍ ചില ഇരുചക്രവാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. മഴക്കാലപൂര്‍വ ശുചീകരണത്തിലെ അപര്യാപ്തതയാണ് നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടു രൂപപ്പെടാന്‍ ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.
കോടഞ്ചേരിയില്‍ ഉള്‍വനത്തില്‍ ശക്തമായ മഴ പെയ്തതോടെ ഇരുവഞ്ഞിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. അരിപ്പാറ, പതങ്കയം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പുഴയില്‍ ഇറങ്ങുന്നത് നിരോധിച്ചു.
കനത്ത മഴയില്‍ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടത്തിലെ സണ്‍ഷെയ്ഡുകള്‍ അടര്‍ന്നു വീണു. അന്നൂര്‍ റോഡരികിലാണ് ഈ കെട്ടിടം ഉള്ളത്. പുതിയ കെട്ടിടത്തിനു മുന്നിലുള്ള കെട്ടിടം പൊളിച്ചു മാറ്റാന്‍ നഗരസഭ സര്‍ക്കാരില്‍ അപേക്ഷ നല്കി കാത്തിരിക്കുകയാണ്. കെട്ടിടത്തിന്റെ ഒരു ഭാഗം ആശുപത്രിയുടെ ഔട്ട് പേഷ്യന്റ് വിഭാഗത്തിനു മുന്നിലാണ്.