
കണ്ണൂർ: ചെറുപുഴയില്‍ എട്ടുവയസ്സുകാരിയെ പിതാവ് ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പോലീസ്.
പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചെത്തിക്കാൻ വേണ്ടിയാണ് വീഡിയോ ചിത്രീകരിച്ചത് എന്ന മൊഴിയാണ് പോലീസിനോട് ജോസ് ആവർത്തിച്ചത്. കുട്ടികളുടെ മൊഴിയിലും പ്രാങ്ക് വീഡിയോ എന്നാണ് ആവർത്തിക്കുന്നത്. ഈ മൊഴി പൂർണ്ണമായും ഇപ്പോള്‍ പോലീസ് വിശ്വസിച്ചിട്ടില്ല. അതിനാല്‍ തന്നെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്.
കഴിഞ്ഞ 19നാണ് ഈ വീഡിയോ ചിത്രീകരിച്ചത്. ഇത് ഭാര്യക്ക് അയച്ചു നല്‍കിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരോടൊപ്പം ഉണ്ടായിരുന്ന രണ്ടു മക്കളെയും ഇന്നലെ തന്നെ CWC സംരക്ഷണയിലേക്ക് മാറ്റിയിരുന്നു. കുട്ടികളുടെ മാനസിക ആരോഗ്യം പൂർവ്വ സ്ഥിതിയില്‍ ആയതിനുശേഷം ബാലാവകാശ കമ്മീഷൻ വിശദമായ മൊഴി രേഖപ്പെടുത്തും. കൗണ്‍സിലിങ്ങും നടത്തും. ഈ ഘട്ടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും എന്നാണ് പോലീസും കരുതുന്നത്. അതിഭീകരമായ പിതാവിൻ്റെ മർദ്ദനം പ്രാങ്കാണ് എന്ന് വിശ്വസിച്ച് കേസെടുക്കാതിരുന്ന പോലീസ്. റിപ്പോർട്ടർ ടിവി സംഭവം വാർത്തയാക്കിയതിന് പിന്നാലെയായിരുന്നു നടപടി സ്വീകരിച്ചത്.
സ്വന്തം മകളെ അച്ഛൻ ക്രൂരമായി മർദിക്കുന്ന ഹൃദയഭേദകമായ ദൃശ്യങ്ങള്‍ അടങ്ങിയ വാർത്ത റിപ്പോർട്ടർ ടിവിയാണ് ആദ്യം പുറത്തുവിട്ടത്. മകളെ മുടിക്ക് പിടിക്കുകയും നിലത്തേക്ക് വലിച്ചിട്ട് അരിവാളിന് വെട്ടാനോങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം. മാറി താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നായിരുന്നു പിതാവിന്റെ വിശദീകരണം.