
ജപ്പാനില്‍ അടുത്തിടെ നടന്ന ഒരു വിചിത്ര സംഭവമാണ്, എങ്ങനെ ഒരു സാധാരണ ശീലത്തിനു കൊടിയ അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്ന് തെളിയിച്ചിരിക്കുന്നത്.
കാര്യം എന്താണന്നല്ലേ? 25 വയസ്സുള്ള ഒരു ജാപ്പനീസ് യുവാവിന് അപൂർവമായ ഒരു അവസ്ഥ കണ്ടെത്തി, ഈ രോഗിക്ക് ഭൂരിഭാഗം സമയവും തന്റെ ഫോണില്‍ നോക്കിയിരിക്കുന്ന ശീലം ഉണ്ടായിരുന്നു. അങ്ങനെ ഇയാള്‍ക്ക് തല ഉയർത്താനുള്ള കഴിവ് നഷ്ടപ്പെട്ടു. ഡോക്ടർമാർ അദ്ദേഹത്തിന്റെ അപൂർവ അവസ്ഥയെ “ഡ്രോപ്പ്ഡ് ഹെഡ് സിൻഡ്രോം” എന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
യുവാക്കളില്‍ ഈ അവസ്ഥ വളരെ അപൂർവമാണ്. അതിനാല്‍ മെഡിക്കല്‍ ജേണലായ JOS കേസ് റിപ്പോർട്ട്സ് അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് ആഴത്തില്‍ പഠിച്ചു. കൂടാതെ വളരെ മണിക്കൂറുകളോളം കഴുത്ത് വളച്ച് ഇരിക്കുന്നതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അതില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ആ മനുഷ്യന്റെ കഴുത്തിന്റെ പിൻഭാഗത്ത് ഒരു വലിയ വീക്കം വികസിച്ചതായും 2023 ല്‍ കഴുത്തിലെ പേശികളുടെ കാര്യക്ഷമതയില്ലായ്മ കാരണം തല ഉയർത്താനുള്ള കഴിവ് നഷ്ടപ്പെട്ടതായും കണ്ടെത്തി. കഠിനമായ കഴുത്ത് വേദന, വിഴുങ്ങാനുള്ള ബുദ്ധിമുട്ടുകള്‍, ശരീരഭാരം കുറയല്‍ എന്നിവയായിരുന്നു പ്രകടമായ ലക്ഷണങ്ങള്‍. കൂടുതല്‍ നേരം കുനിഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ പേശികളെ അങ്ങേയറ്റം ദുർബലവുമാക്കി. ഇത് കഴുത്ത് നേരെ പിടിക്കുന്ന കാര്യക്ഷമതയില്ലായ്മയ്ക്ക് കാരണമായി.
അതേസമയം രോഗിയുടെ കുട്ടിക്കാലത്തും സമാനമായ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീടുള്ള വർഷങ്ങളില്‍, പ്രത്യേകിച്ച് കൗമാരപ്രായത്തില്‍, ഇയാള്‍ക്ക് മറ്റുള്ളവരില്‍ നിന്ന് കഠിനമായ പീഡനങ്ങളും ഒറ്റപ്പെടലും നേരിടേണ്ടി വന്നിരുന്നു. ഇത് ഇയാളില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതിനു കാരണമായി. ഒറ്റപ്പെടലിന്റെ ആഘാതം മൂലം യുവാവ് സ്കൂളില്‍ നിന്ന് ഇറങ്ങിപ്പോയി. ഒടുവില്‍ മൊബൈല്‍ ഫോണ്‍ അവന്റെ ഏക സുഹൃത്തും ലോകവുമായിമാറി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്ബോള്‍ യുവാവ് തിരഞ്ഞെടുത്ത ഇരുപ്പാണ് ഈ ഗുരുതരമായ അവസ്ഥയ്ക്ക് കാരണമായത്.
കഴുത്തിലെ അസ്ഥിയുടെ പ്രശ്നം മൂലം സെർവിക്കല്‍ കശേരുക്കള് അകലുകയും അവയ്ക്ക് സ്ഥാനഭ്രംശം സംഭവിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഡോക്ടർമാർ യുവാവിന് സ്കാനിംഗ് നിർദ്ദേശിക്കുകയായിരുന്നു. ചികിത്സയ്ക്കായി കോളറുകളാണ് യുവാവ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ രോഗിയുടെ കഴുത്തില്‍ സംവേദനക്ഷമത കുറവായതിനാല്‍ ഡോക്ടർമാർ ശസ്ത്രക്രിയ തിരഞ്ഞെടുക്കാൻ നിർബന്ധിതരായി എന്നാണ് റിപ്പോർട്ട്. സുഖം പ്രാപിക്കാൻ അദ്ദേഹത്തിന് ഏകദേശം 6 മാസമെടുത്തു. പൂർണമായി ആരോഗ്യം വീണ്ടെടുക്കല്‍ നടന്നുകൊണ്ടിരിക്കുകയാണ്.
സംഭവത്തിന് പിന്നാലെ സ്മാർട്ട്ഫോണുകളുടെ അമിത ഉപയോഗം, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍, ഇത്തരം വിനാശകരമായ അവസ്ഥകള്‍ക്ക് കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഥിരമായി ഒരേ ശാരീരിക നിലയില്‍ മണിക്കൂറുകളോളം മൊബൈല്‍ ഉപയോഗിക്കുന്നത് വൻ വിപത്തിലേക്കാണ് നയിക്കുന്നത്.
ഈ സിൻഡ്രോം അപൂർവമാണ്, കൂടാതെ സ്മാർട്ട്ഫോണുകളുടെ അമിത ഉപയോഗവും ദീർഘനേരമുള്ള അനാരോഗ്യകരമായ കഴുത്ത് പോസുകളും, നട്ടെല്ലിന് ഉണ്ടാകുന്ന വൈകല്യങ്ങള്‍ മൂലവും സംഭവിക്കാവുന്ന ഒരു ന്യൂറോമസ്കുലാർ രോഗമാണ് ഇത്. അതിനാല്‍ മൊബൈല്‍ ഫോണുകള്‍ മിതമായി ഉപയോഗിക്കാനും ഉപയോഗത്തിനിടയില്‍ പതിവായി ഇടവേളകള്‍ എടുക്കാനും ഡോക്ടർമാർ ശുപാർശ ചെയ്യുന്നു.