
ഉത്തർപ്രദേശ്: അപ്പാര്‍ട്ട്മെന്റിലെ കാർ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തില്‍ അസോസിയേഷൻ സെക്രട്ടറിയുടെ മുക്ക് യുവാവ് കടിച്ചുമുറിച്ചു.
ഉത്തർപ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. നരമൗവിലെ രത്തൻ പ്ലാനറ്റ് അപ്പാർട്ട്മെന്റിലാണ് സംഘർഷം ഉണ്ടായത്. അപ്പാർട്ട്മെന്റിലെ താമസക്കാരനായ ക്ഷിതിജ് മിശ്രയാണ് സെക്രട്ടറിയെ ആക്രമിച്ചത്. അസോസിയേഷന് സെക്രട്ടറിയും വിരമിച്ച എന്‍ജിനീയറുമായ രൂപേന്ദ്ര സിങ് യാദവിനാണു പരിക്കേറ്റത്. സംഭവത്തില്‍ പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ബിതൂർ പോലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
മെയ് 25 ഞായറാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം ഉണ്ടാവുന്നത്. അപ്പാർട്ട്മെന്റില്‍ ക്ഷിതിജ് മിശ്രയ്ക്ക് അനുവദിച്ച സ്ഥലത്ത് മറ്റൊരു താമസക്കാരന് കാര്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇതിനെതുടർന്ന് യുവാവ് പരാതിയുമായി രൂപേന്ദ്ര സിങ്ങിനെ ഫോണ്‍ വിളിച്ചു. എന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ സുരക്ഷാജീവനക്കാരനെ അയക്കാമെന്ന് പറഞ്ഞിട്ടും രൂപേന്ദ്ര സിങ് താഴെ വരണമെന്ന് പ്രതി നിര്‍ബന്ധം പിടിച്ചതായി പോലീസ് പറയുന്നു. യുവാവിന്റെ ആവശ്യപ്രകാരം രൂപേന്ദ്ര സിങ് പാർക്കിങ്ങില്‍ എത്തുകയും പ്രതിയുമായി സംസാരിക്കുകയും ചെയ്തു. എന്നാല്‍ പെട്ടന്ന് കുപിതനായ പ്രതി രൂപേന്ദ്ര സിങ്ങിന്റെ കരണത്തടിക്കുകയും മൂക്ക് കടിച്ചുപറിക്കുകയുമായിരുന്നു .