
സ്വർണ്ണച്ചാമരം വീശിയെത്തിയ സ്വപ്നങ്ങൾ .
**********
കലയും കച്ചവടവും സാങ്കേതികവിദ്യകളും സമന്വയിപ്പിച്ചു കൊണ്ടു് ഒട്ടേറെപ്പേരുടെ വിയർപ്പിന്റെ വിലയായ സിനിമയിൽ എന്നും ഏറ്റവുമധികം ജനപ്രീതി നേടിയെടുക്കുന്നത് തിരശ്ശീലയിൽ പ്രത്യക്ഷപ്പെടുന്ന താര രാജാക്കന്മാരും താരസുന്ദരികളുമാണ്.
ലോകത്തെവിടേയും താരമൂല്യം ഒരു സിനിമയുടെ ബോക്സോഫീസ് വിജയത്തിന് ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു .
താരാരാധനയുടെ പേരിൽ
ഇഷ്ടസിനിമ ഇരുന്നൂറും മുന്നൂറും തവണയൊക്കെ കാണുന്നവർ തമിഴ്നാട്ടിലും ആന്ധ്രയിലും മഹാരാഷ്ട്രയിലുമൊക്കെ ധാരാളം പേരുണ്ട് .
താരങ്ങളോടുള്ള കടുത്ത ആരാധനയാണ് കാണികളെ ഇങ്ങനെ തീയേറ്ററുകളിലേക്ക് ഇരച്ചു കയറാൻ പ്രേരിപ്പിക്കുന്നത്.
സാംസ്ക്കാരിക നിലവാരത്തിൽ ഇന്ത്യയിൽ തന്നെ മുന്നിൽ നിൽക്കുന്ന കേരളത്തിൽ താരാരാധനയൊക്കെയുണ്ടായിരുന്നുവെങ്കിലും ചിത്രത്തിന്റെ സംവിധായകനെ നോക്കി സിനിമ കാണാൻ പോയിരുന്ന ഒരു കാലമുണ്ടായിരുന്നു .
താരങ്ങളേക്കാൾ ജനപ്രീതി പിടിച്ചുപറ്റിയ അത്തരത്തിൽപ്പെട്ട
ഒരു സംവിധായകനാണ്
കുരുക്കൾപാടം സുബ്രഹ്മണ്യം സേതുമാധവൻ എന്ന
കെ എസ് സേതുമാധവൻ .
പി സുബ്രഹ്മണ്യം , കുഞ്ചാക്കോ ,
എം കൃഷ്ണൻ നായർ ,
എ വിൻസെന്റ് ,
പി ഭാസ്കരൻ, ശശികുമാർ , എ ബി രാജ് തുടങ്ങിയ ജനപ്രിയ സംവിധായകരുടെ ഇടയിലാണ് കലയും കച്ചവടവും സമന്വയഭാവങ്ങളോടെ കൂട്ടിക്കലർത്തി മലയാളത്തിലെ മികച്ച സാഹിത്യകൃതികളുടെ ചലച്ചിത്രാവിഷ്കാരങ്ങളുമായി
കെ എസ് സേതുമാധവൻ തന്റെ ജൈത്രയാത്ര നടത്തി മുന്നേറിയത്.
എം ഒ ജോസഫിന്റെ
” മഞ്ഞിലാസ് ” എന്ന ബാനറിന് പ്രൗഢഗംഭീരമായ ഒരു മേൽവിലാസമുണ്ടാക്കാനും , സത്യൻ എന്ന മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട നടന് കേരളീയ മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടാനുമൊക്കെ
കെ എസ് സേതുമാധവന്റെ ചിത്രങ്ങൾ നൽകിയ സംഭാവനകൾ ചെറുതായിരുന്നില്ല.
1931-ൽ സുബ്രഹ്മണ്യം ലക്ഷ്മി ദമ്പതികളുടെ മകനായി പാലക്കാടാണ്
കെ എസ് സേതുമാധവന്റെ ജനനം. പിതാവിന്റെ ജോലിസ്ഥലം തമിഴ്നാട്ടിലായിരുന്നതിനാൽ ചെറുപ്പത്തിൽ തന്നെ തമിഴ് ഭാഷയിലും ഇദ്ദേഹം
പ്രാവീണ്യം നേടി.
മദ്രാസിലെ പ്രസിഡൻസി കോളേജിൽ സസ്യശാസ്ത്രത്തിൽ ബിരുദത്തിനു വേണ്ടി പഠിച്ചുകൊണ്ടിരിക്കുമ്പോൾ കണ്ട
“ദി കീസ് ഓഫ് കിംഗ്ഡം” എന്ന ഇംഗ്ലീഷ് സിനിമ സേതുമാധവന് സിനിമാ മേഖലയിൽ താല്പര്യം ജനിക്കാൻ കാരണമായി.
ഈ നോവൽ തേടിപ്പിടിച്ചു വായിച്ചാസ്വദിച്ചതിൽ നിന്നായിരുന്നു പിൽക്കാലത്ത് മികച്ച സാഹിത്യ കൃതികൾ സിനിമയാക്കാനുള്ള പ്രചോദനവും ആവേശവും ഈ സംവിധായകന് ലഭിക്കുന്നതത്രെ!
കുടുംബസുഹൃത്തായ പ്രശസ്ത സാഹിത്യകാരൻ ഓ വി വിജയനിലൂടെയാണ് സേതുമാധവൻ സിനിമയിലേക്ക് എത്തപ്പെട്ടത്.
വിജയന്റെ ഒരു സുഹൃത്ത് വഴി കോയമ്പത്തൂരിലെ സെൻട്രൽ സ്റ്റുഡിയോയിൽ ഛായാഗ്രാഹകനായ കെ രാമനാഥന്റേയും സംവിധായകനായ ടി ആർ സുന്ദരത്തിന്റേയും കീഴിൽ മൂന്നുവർഷത്തോളം സേതുമാധവൻ അസിസ്റ്റന്റായി പ്രവർത്തിച്ചു.
പിന്നീട് സേലത്തും മദ്രാസ്സിലും മോഡേൺ തിയേറ്റേഴ്സിലും ജോലി ചെയ്തു കൊണ്ടിരിക്കേ തെലുഗു സംവിധായകനായ എൽ വി പ്രസാദുമായുള്ള സഹവാസം സേതുമാധവന് സ്വതന്ത്ര സംവിധായകനാകാൻ വഴിയൊരുങ്ങി.
അങ്ങനെയാണ് “വീരവിജയം “എന്ന സിംഹള സിനിമയിലൂടെ സേതുമാധവൻ ആദ്യമായി സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്.
1961 – ൽ മുട്ടത്തുവർക്കിയുടെ “ജ്ഞാനസുന്ദരി “എന്ന നോവൽ ചലച്ചിത്രമാക്കിക്കൊണ്ടായിരുന്നു സേതുമാധവന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം .
ജീവിതത്തിലും സിനിമയിലും അന്തസ്സും ആഭിജാത്യവും പുലർത്തിയ ഈ സംവിധായകന്റെ മുന്നിൽ നടനവിസ്മയമായിരുന്ന സത്യനും തമിഴ്നാടിന്റെ മക്കൾ തിലകമായ
എം ജി ആറുമൊക്കെ കൊച്ചുകുട്ടികളെ പോലെ അനുസരണയോടെ നിന്നിട്ടുണ്ടത്രേ!
മലയാളത്തിൽ ഏറ്റവും കൂടുതൽ സാഹിത്യകൃതികൾ സിനിമയാക്കിയിട്ടുള്ളത്
കെ എസ് സേതുമാധവനാണ് .
മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷി,
പി അയ്യനേത്തിന്റെ വാഴ്വേമായം ,
കെ സുരേന്ദ്രന്റെ ദേവി ,ഉറൂബിന്റെ മിണ്ടാപ്പെണ്ണ് , പമ്മന്റെ അടിമകൾ, ചട്ടക്കാരി , പാറപ്പുറത്തിന്റെ പണിതീരാത്ത വീട് , അരനാഴികനേരം ,
കെ ടി മുഹമ്മദിന്റെ അച്ഛനും ബാപ്പയും , കടൽപ്പാലം ,
കേശവദേവിന്റെ ഓടയിൽ നിന്ന് , തകഴി ശിവശങ്കരപ്പിള്ളയുടെ ചുക്ക്, അനുഭവങ്ങൾ പാളിച്ചകൾ , മുട്ടത്തുവർക്കിയുടെ കരകാണാകടൽ, അഴകുള്ള സെലീന , ലൈൻബസ്സ് ,വെട്ടൂർ രാമൻ നായരുടെ ജീവിക്കാൻ മറന്നു പോയ സ്ത്രീ ,തോപ്പിൽഭാസിയുടെ കൂട്ടുകുടുംബം,
പി പത്മരാജന്റെ നക്ഷത്രങ്ങളെ കാവൽ തുടങ്ങിയ സാഹിത്യകൃതികളെയൊക്കെ എത്ര സുന്ദരമായാണ് കെ എസ് സേതുമാധവൻ അഭ്രപാളികളിൽ പകർത്തി മലയാളികളെ ഹർഷ പുളകിതരാക്കിയത്.
മലയാളം ,തമിഴ് , തെലുങ്ക് ഭാഷകളിലായി 10 ദേശീയ പുരസ്ക്കാരങ്ങളും മലയാളത്തിൽ നിന്ന് എട്ടു സംസ്ഥാന പുരസ്ക്കാരങ്ങളും കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾക്ക് ലഭിച്ചിട്ടുണ്ട് .
മൂന്നു പതിറ്റാണ്ടിലേറെ നായക വേഷത്തിൽ തിളങ്ങിനിന്ന പ്രേംനസീറിനെ വില്ലനാക്കിയതും ഗാനഗന്ധർവൻ യേശുദാസിസിനെ സംഗീത സംവിധായകനാക്കിയതും
(അഴകുള്ള സെലീന ) ഹാസ്യനടനായിരുന്ന അടൂർ ഭാസിയെ ഗായകനാക്കിയതും (സ്ഥാനാർഥി സാറാമ്മ ) അദ്ദേഹത്തിന്റെ ചലച്ചിത്ര പരീക്ഷണങ്ങളിൽ പെടുന്നു.
“കണ്ണും കരളും ” എന്ന ചിത്രത്തിലൂടെ കമലഹാസനെ മലയാളത്തിൽ ആദ്യമായി ബാലതാരമായും പിന്നീട് കന്യാകുമാരിയിലൂടെ നായകനായും അവതരിപ്പിച്ചതും , പിൽക്കാലത്ത് സൂപ്പർസ്റ്റാർ ആയി മാറിയ
സുരേഷ് ഗോപിയെ
“ഓടയിൽനിന്ന് ” എന്ന ചിത്രത്തിലൂടെ ബാലതാരമായി അവതരിപ്പിച്ചതും കെ എസ് സേതുമാധവന്റെ
സംഭാവനകൾ തന്നെ .
2009 -ൽ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള
” ജെ സി ഡാനിയൽ “പുരസ്ക്കാരം നൽകി കേരള ഗവൺമെൻറ് ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട് .
59 ചലച്ചിത്രങ്ങളിലൂടെ ഏകദേശം മുന്നൂറോളം ഗാനങ്ങൾ കെ എസ് സേതുമാധവന്റെ മധുര സ്മരണകളുമായി മലയാളികളുടെ ഹൃദയഭൂമികയിൽ ഇന്നും പൂത്തുലഞ്ഞു നിൽക്കുന്നു .
വയലാർ ദേവരാജൻ ടീമായിരുന്നു ഇദ്ദേഹത്തിന്റെ ഭൂരിഭാഗം ചിത്രങ്ങളിലും സംഗീതവിഭാഗം കൈകാര്യം ചെയ്തത് .
“ചെത്തിമന്ദാരം തുളസി പിച്ചക മാലകൾ ചാർത്തി ..”.( അടിമകൾ )
“സീതാദേവി സ്വയംവരം ചെയ്തൊരു ത്രേതായുഗത്തിലെ ശ്രീരാമൻ ..”
(വാഴ്വേമായം )
“സ്വർണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ ..”
( യക്ഷി )
“കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ …”
( പണിതീരാത്ത വീട് )
“സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു ..”.( അരനാഴികനേരം )
“വീണപൂവേ വീണപൂവേ കുമാരനാശാന്റെ വീണപൂവേ . “.
( ജീവിക്കാൻ മറന്നു പോയ സ്ത്രീ )
“പൂന്തേനരുവി
പൊന്മുടിപുഴയുടെ അനുജത്തി …”
(ഒരു പെണ്ണിന്റെ കഥ )
“പള്ളിയരമന വെള്ളിയരമനയിൽ ശില്പി തീർത്തൊരാൾരൂപം … ”
( തെറ്റ് )
“തൃക്കാക്കര പൂ പോരാഞ്ഞോ തിരുനക്കര പൂ പോരാഞ്ഞോ …”
(ലൈൻ ബസ് )
“പ്രേമഭിക്ഷുകീ ഭിക്ഷുകീ ഭിക്ഷുകീ…” ( പുനർജ്ജന്മം )
“തങ്കഭസ്മക്കുറിയിട്ട
തമ്പുരാട്ടി … ” ( കൂട്ടുകുടുംബം )
“ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം…: ”
( ഭാര്യമാർ സൂക്ഷിക്കുക )
“പാരിജാതം തിരുമിഴിതുറന്നു ..”.( തോക്കുകൾ കഥ പറയുന്നു )
“യുവാക്കളെ യുവതികളെ …”
( ചട്ടക്കാരി )
“അക്കരപ്പച്ചയിലെ
അഞ്ജനച്ചോലയിലെ …. ”
(സ്ഥാനാർഥി സാറാമ്മ )
“വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ …”
(ചുക്ക് )
“പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ …”
( അനുഭവങ്ങൾ പാളിച്ചകൾ )
ഇങ്ങനെ എണ്ണിയാൽ തീരാത്ത ഗാനങ്ങളാണ് ഈ സംവിധാനപ്രതിഭ കൈരളിക്ക് കാഴ്ചവച്ചത്.
1931 മെയ് 29ന് ജനിക്കുകയും 2021 ഡിസംബർ 24-ന് കാലയവനികയ്ക്കുള്ളിൽ മറയുകയും ചെയ്ത കെ എസ് സേതുമാധവന്റെ ജന്മവാർഷികദിനമാണിന്ന്.
ഇന്ത്യൻ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള
” ദാദാ സാഹിബ്ബ് ഫാൽക്കേ ” അവാർഡിനായി മലയാളത്തിൽ നിന്നും ഏറ്റവും അർഹതപ്പെട്ട ഈ കലാപ്രതിഭയെ പരിഗണിച്ചില്ല എന്നുള്ളത് ഈ ദിനത്തിൽ ഖേദപൂർവ്വമാണെങ്കിലും എടുത്തു പറയേണ്ടിയിരിക്കുന്നു.
(സതീഷ് കുമാർ വിശാഖപട്ടണം പാട്ടോർമ്മകൾ @365 )