
മുംബൈ: പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയതിന് യുവ എഞ്ചിനീയർ മഹാരാഷ്ട്രയില്‍ അറസ്റ്റില്‍. താനെയില്‍ നിന്നുള്ള ജൂനിയർ എഞ്ചിനീയർ രവീന്ദ്ര മുരളീധർ വർമ(27)യാണ് പിടിയിലായത്.
സുരക്ഷാ ഏജൻസികളുടെ രഹസ്യവിവരത്തെ തുടർന്ന് മഹാരാഷ്ട്ര പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണ് ഇയാളെ അറസ്റ്റുചെയ്തത്.
പ്രതിരോധ സാങ്കേതിക സ്ഥാപനത്തില്‍ ജൂനിയർ എഞ്ചിനീയറായിരുന്നു രവീന്ദ്ര വർമ. ഇതിനാല്‍ത്തന്നെ നേവല്‍ ഡോക്ക്യാർഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഇയാള്‍ക്ക് പ്രവേശനമുണ്ടായിരുന്നു. യുദ്ധക്കപ്പലുകളെയും അന്തർവാഹിനികളെയും കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ സ്കെച്ചുകള്‍, ഡയഗ്രമുകള്‍, ഓഡിയോ കുറിപ്പുകള്‍ തുടങ്ങിയവ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികള്‍ക്ക് ഇയാള്‍ നല്‍കിയെന്നാണ് എടിഎസ് വ്യക്തമാക്കിയത്.
ഹണിട്രാപ്പില്‍ കുടുക്കിയായിരുന്നു പാകിസ്ഥാൻ ഏജൻസികള്‍ ഇയാളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നതെന്ന് എടിഎസ് പറയുന്നു. 2024 നവംബർമുതല്‍ 2025 മാർച്ചു വരെ വർമ വാട്സാപ്പ് വഴി പാകിസ്ഥാൻ ഏജൻസികള്‍ക്ക് തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറിയതായിട്ടാണ് എടിഎസിന്റെ വെളിപ്പെടുത്തല്‍. ഫെയ്സ്ബുക്കില്‍ സ്ത്രീയായി നടിച്ച ഒരു പാക് ഏജന്റ് രവീന്ദ്ര വർമയെ ഹണിട്രാപ്പില്‍ കുടുക്കി പല രഹസ്യവിവരങ്ങളും കൈമാറാൻ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നതായി എടിഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.