
കൊച്ചി: കൊച്ചി തീരത്ത് കപ്പല്‍ മറിഞ്ഞ സംഭവത്തില്‍ കപ്പലിന്റെ ഉടമസ്ഥാവകാശം നില നില്ക്കുന്ന കപ്പല്കമ്ബനിയുടെ വിഴിഞ്ഞത്തുള്ള കപ്പല്‍ പിടിച്ചുവെയ്ക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം.
മറിഞ്ഞ കപ്പല്‍ ഉണ്ടാക്കിയ പാരിസ്ഥിതിക പ്രശ്നം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കപ്പല്‍ കമ്ബനിയുടെ എംഎസ് സി മാന്‍സാ എന്ന കപ്പല്‍ പിടിച്ചുവെയ്ക്കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹൈക്കോടതി ജസ്റ്റീസ് എംഎ ഹക്കീം അദ്ധ്യക്ഷനായ സിംഗിള്‍ ബഞ്ചാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സജിസുരേന്ദ്രന് നല്കിയ അഡ്മിറാലിറ്റി സ്യൂട്ടിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എംഎസ് സി എല്‍സാ 3 എന്ന കപ്പലാണ് കഴിഞ്ഞദിവസം കൊച്ചിയില്‍ മുങ്ങിയത്. തുടര്‍ന്ന് ഇതിലെ ചരക്ക് കണ്ടെയ്നറുകള്‍ കേരളത്തിന്റെ തെക്കന്‍ തീരത്ത് കൊല്ലത്തും തിരുവനന്തപുരത്തുമായി വന്നടിഞ്ഞിരുന്നു. നിര്‍ദേശം കപ്പലിന്റെ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പ് കമ്ബനിക്കും ആദ്യ ഘട്ടത്തില്‍ കേസെടുക്കേണ്ടതില്ലെന്ന് നിലപാട് എടുത്ത സര്‍ക്കാരിനും തിരിച്ചടിയാണ്. കപ്പല്കമ്ബനിയുടെ ഒരു കപ്പല്‍ പിടിച്ചുവെയ്ക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.
കേരളതീരത്ത് നേരത്തേ മുങ്ങിയ കപ്പല്‍ പരിസ്ഥിതിക്കും സമ്ബദ്വ്യവസ്ഥയ്ക്കും നാശനഷ്ടം ഉണ്ടാക്കിയെന്നും ഇക്കാര്യത്തില്‍ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു സജി സുരേന്ദ്രന് ഹര്‍ജി നല്‍കിയത്്. തുടര്‍ന്നാണ് എംഎസ് സി യുടെ മാന്‍സാ എഫ് വിഴിഞ്ഞം വിടരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. 18 ദിവസം മുമ്ബാണ് എംഎസ് സി എല്‍ 3 കേരളതീരത്ത് മുങ്ങി കണ്ടെയ്നര്‍ തീരത്തടഞ്ഞത്. ഇത് വലിയ സാമ്ബത്തിക നഷ്ടവും പരിസ്ഥിതി പ്രശ്നവും സൃഷ്ടിച്ചിരുന്നു. കപ്പലപകടം ഗൂഡാലോചനയാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
കണ്ടെയ്നറുകള്‍ വ്യാപകമായി തീരത്ത് അടിയുകയും പാരിസ്ഥിതിക ബുദ്ധിമുട്ട് ഇപ്പോഴും അനുഭവിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യം ഇപ്പോഴും തീരത്തുണ്ട്്. അഡ്മിറാലിറ്റി സ്യൂട്ടില്‍ നടപടിയെടുക്കാനുള്ള അധികാരം ഹൈക്കോടതിക്കാണ്. ആദ്യ ഘട്ടത്തില്‍ കേസെടുക്കേണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനവും വലിയ വിവാദമായിരുന്നു. തുടര്‍ന്ന് വിമര്‍ശനം ഉയര്‍ന്നതോടെ ഇന്നലെ കേസെടുക്കുകയായിരുന്നു.