
കൊച്ചി: അറബിക്കടലിലെ കേരളതീരത്ത് നടന്ന കപ്പല്‍ അപകടങ്ങളില്‍ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്കി ഹൈക്കോടതി.
ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായുള്ള ബഞ്ചിന്റേതാണ് നിര്‍ദേശം. ഇതിനായി രാജ്യാന്തരനിയമങ്ങളും രാജ്യാന്തര കരാറുകളും പരിശോധിക്കണമെന്നും അതിനനുസരിച്ചാണ് നടപടിയെടുക്കണമെന്നുമാണ് ആവശ്യം. ഇതുവരെ എന്തെല്ലാം കാര്യം ചെയ്തിട്ടുണ്ടെന്ന കാര്യം അറിയിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ടി.എന്‍.പ്രതാപന് നല്കിയ ഹര്‍ജിയിലാണ് നിര്‍ദേശം.
കപ്പല്‍ അപകടങ്ങളില്‍ പരിസ്ഥിതിയ്്ക്ക്് ഉണ്ടായ നാശം പരിശോധിക്കണമെന്നും കോടതി പറഞ്ഞു. സിവില്‍ ക്രിമിനല്‍ നടപടി പരിശോധിച്ച് നടപടിയെടുക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു. ഇപ്പോള്‍ നിയമനപടപടിയെടുക്കാതിരുന്നാല് ശീലമായി മാറുമെന്നും കപ്പലപകടത്തിന്റെ നഷ്ടം കപ്പല്‍ കമ്ബനികളില്‍ നിന്നും ഈടാക്കണമെന്നും നഷ്ടം നികത്താന്‍ പൊതു ഖജനാവിലെ പണം ഉപയോഗിക്കരുതെന്നും നഷ്ടം കപ്പല്‍ കമ്ബനികളില്‍ നിന്നും തിരിച്ചുപിടിക്കണമെന്നുമാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.
അതേസമയം ഇക്കാര്യത്തില്‍ കൂടുതല്‍ നടപടിയെടുക്കേണ്ടത് കേന്ദ്രമാണെന്ന് സംസ്ഥാനം ഹൈക്കോടതിയെ അറിയിച്ചു. പ്രത്യേക എക്കണോമിക്സ് സോണിലാണ് അപകടം നടന്നതെന്നും അതുകൊണ്ട് അന്താരാഷ്ട്ര വ്യാപാര കപ്പല്‍ നിയമം ഉപയോഗിച്ച് കേന്ദ്രമാണ് നടപടിയെടുക്കേണ്ടതെന്നുമായിരുന്നു സംസ്ഥാനം കോടതിയില്‍ പറഞ്ഞത്. നേരത്തേ എംഎസ് സി എല്‍സാ കപ്പലിനെതിരേ കേസെടുക്കാതിരുന്നതില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ ഇന്നലെയാണ് സര്‍ക്കാര്‍ കേസെടുത്തത്.
സംഭവത്തില്‍ കപ്പല്‍ ഉടമ, ഷിപ്പ് മാസ്റ്റര്‍ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് എഫ്.ഐ.ആര്. ക്രൂ അംഗങ്ങളെയും പ്രതിചേര്‍ത്ത് ഫോര്‍ട്ട്കൊച്ചി പോലീസ് കേസെടുത്തത്. കേസെടുത്തതു ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണെന്നു വിമര്‍ശനമുയര്‍ന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ഹാനിയുണ്ടാക്കുന്ന തരത്തില്‍ പരിസ്ഥിതി നാശമുണ്ടാക്കിയെന്നാണു പ്രതികള്‍ക്കെതിരേയുള്ള പ്രധാന കുറ്റം. ബി.എന്‍.എസ്. 282, 285, 286, 287, 288, 3, (5) എന്നീ വകുപ്പുകള്‍ പ്രകാരമാണു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യംലഭിക്കാവുന്ന കുറ്റങ്ങളാണിവ.
ഉള്‍ക്കടലില്‍ നടക്കുന്ന അപകടങ്ങളില്‍ കേസെടുക്കന്നതു ഷിപ്പിങ് മന്ത്രാലയമാണ്. പാരിസ്ഥിതിക പ്രശ്നങ്ങളും മത്സ്യബന്ധന പ്രശ്നങ്ങളുമാണു സംസ്ഥാനം നോക്കുന്നത്. എം.എസ്.സി. എല്‍സ 3 കപ്പല്‍ കേരളതീരത്തു മറിഞ്ഞ സംഭവത്തില്‍ കപ്പല്‍ കമ്ബനിയുടെപേരില് ക്രിമിനല്‍ കേസ് വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് അടുത്ത കപ്പല്‍ അപകടമുണ്ടായത്.
മുഖ്യമന്ത്രി പിണറായി വിജയനും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥുമായി നടന്ന ചര്‍ച്ചയിലാണു കൊച്ചിയിലെ കപ്പല്‍ അപകടത്തില്‍ ക്രിമിനല്‍ കേസ് ഉടന്‍ വേണ്ടെന്ന നിലപാടിലേക്കെത്തിയത്. എം.എസ്.സി. കമ്ബനി വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന ഇടപാടുകാരാണെന്നും വിഴിഞ്ഞത്തിന്റെ പ്രവര്‍ത്തനത്തിന് ഇവരുടെ സഹായം വേണമെന്നും അതുകൊണ്ട് ഈ ഘട്ടത്തില്‍ ക്രിമിനല്‍ കേസിനല്ല, തെളിവുശേഖരണത്തിനാണു മുന്ഗണനയെന്നുമാണു ചീഫ് സെക്രട്ടറി എഴുതിയ മിനുട്സില്‍ പറയുന്നത്.