
അല്ലിയിളം പൂവോ
ഇല്ലിമുളം തേനോ…
*********
സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പുരോഗമനവാദിയും, വേറിട്ട ചിന്തകനുമായ
മൈത്രേയനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാമൂഹ്യ ചിന്തകളെ എതിർത്തും അതിൻ്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടിയും യൂട്യൂബിൽ സജീവ സാന്നിദ്ധ്യമായ അദ്ദേഹത്തിൻ്റെ വാദഗതികളോട് വിയോജിക്കുന്നവർ ഏറെയുണ്ടെങ്കിലും
ആ ചിന്താസരണികളെ പൂർണ്ണമായും തള്ളിക്കളയാൻ പലർക്കും കഴിയില്ല.
പ്രത്യേകിച്ച് ലൈംഗിക വിഷയങ്ങളിൽ അദ്ദേഹത്തിൻ്റെ ഒഴുക്കിനെതിരെയുള്ള വാദഗതികൾ മതാധിഷ്ഠിത സദാചാരവാദികൾക്ക് എന്നും ഒരു കനത്ത
പ്രഹരം തന്നെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്.
സമൂഹമാധ്യമങ്ങൾ യൗവ്വന ചിന്തകളെ കീഴടക്കുന്നതിന് മുൻപ് അവരുടെ മനസ്സിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന് സാഹിത്യസൃഷ്ടി നടത്തിയ പ്രശസ്തനായ എഴുത്തുകാരനായിരുന്നു
പി പത്മരാജൻ .
“കേരളശബ്ദം “വാരിക പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻ്റെ
” സർപ്പം ” എന്ന നോവൽ ഭരതൻ ചലച്ചിത്രമാക്കിയത് “രതിനിർവ്വേദം “എന്ന പേരിലായിരുന്നു.
ബാല്യത്തിന്റെ കുഞ്ഞു
മനസ്സിൽ നിന്നും കൗമാരത്തിലേക്ക് കടക്കുന്ന ആൺകുട്ടികളുടെ മനസ്സിൽ കാലം എന്ന അജ്ഞാത കാമുകൻ വരച്ചു ചേർക്കുന്ന കാമസുഗന്ധിയായ കൗമാര സ്വപ്നങ്ങളുടെ കാവ്യോജ്ജ്വലമായ വർണ്ണ സങ്കലനമായിരുന്നു “രതിനിർവ്വേദം ” എന്ന മനോഹര ചലച്ചിത്രം.
യുവമനസ്സുകളിൽ പ്രണയം തളിരിടുന്ന, പെണ്ണുടലിനെ ഭാവനാ സങ്കല്പങ്ങളിലൂടെ ചുറ്റി പടരുന്ന കൗമാരകാലത്തിൻ്റെ കഥയായിരുന്നു ഈ മനോഹര ചലച്ചിത്രം .
രതിഭാവനകൾ
സ്വപ്നങ്ങളിലൂടെ സാക്ഷാൽക്കാരം നേടിയ അനുഭൂതികൾ പൂത്തുലഞ്ഞ ഒരു കൗമാര കാലം മനസ്സിൽ താലോലിക്കാത്ത ഒരു പുരുഷനേയും നമുക്ക് ഒരിടത്തും കണ്ടുമുട്ടാൻ കഴിയില്ല .
മതങ്ങളുടേയും സദാചാര സംഹിതകളുടേയും കൂച്ചുവിലങ്ങുള്ളതിനാൽ പലരും ഇത് നിഷേധിക്കുമെങ്കിലും
ഇതൊരു ജൈവപരമായ
സത്യം തന്നെയാണ്.
പ്രകൃതിയിലെ ഓരോ ജീവജാലവും വംശനാശം സംഭവിക്കാതിരിക്കാൻ പ്രകൃതി തന്നെ മെനഞ്ഞെടുത്ത ഒരു പ്രത്യേക സംവിധാനം.
സദാചാര സങ്കല്പങ്ങളുടെ നിയമാവലികൾക്കുള്ളിൽ ഒതുങ്ങുന്നതല്ല മനുഷ്യന്റെ ലൈംഗികാസക്തികളെന്ന് നരവംശശാസ്ത്രജ്ഞന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
സാമൂഹിക അരാജകത്വത്തിലേക്ക് കടന്നുപോവുമോ എന്ന ഭയമുള്ളതുകൊണ്ടായിരിക്കണം മതാധിഷ്ഠിത രാഷ്ട്രങ്ങളും മൂന്നാം ലോക രാജ്യങ്ങളുമൊക്കെ ലൈംഗികത എന്ന മനഷ്യന്റെ ഏറ്റവും മധുരോന്മാദമായ വികാരത്തെ ഇപ്പോഴും സദാചാരത്തിന്റെ മതിൽക്കെട്ടിനുള്ളിൽ തന്നെ തടഞ്ഞു നിർത്തിയിരിക്കുന്നത് .
അടുത്തിടെ സുപ്രീം കോടതി നടത്തിയ ചില വിധികൾ ഈ കാഴ്ചപ്പാടിലേക്ക് വെളിച്ചം വീശുന്നുണ്ട് .
പലപ്പോഴും എഴുത്തുകാരും കലാകാരന്മാരുമാണ് ഈ കരിങ്കൽ ഭിത്തികളിൽ ചിലപ്പോഴെങ്കിലും ആഞ്ഞടിക്കാൻ തയ്യാറായിട്ടുള്ളത്. മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയാണ് ഏറ്റവും നല്ല ഉദാഹരണം.
അത്തരമൊരു
പ്രഹരമായിരുന്നു “രതിനിർവ്വേദ ” ത്തിലൂടെ പത്മരാജനും ഭരതനും കൂടി സാധിച്ചെടുത്തത്.
ഒരു കൗമാരക്കാരന് തന്റെ അയൽവീട്ടിലെ തന്നെക്കാൾ പ്രായമുള്ള ഒരു യുവതിയോടു തോന്നുന്ന ലൈംഗികാസക്തിയായിരുന്നു “രതിനിർവ്വേദത്തി” ന്റെ ഉള്ളടക്കം .
തുറന്നു പറയാൻ മടിയാണെങ്കിലും ഇത്തരം രതിസൗരഭ്യങ്ങൾ അനുഭവിക്കാത്തവർ വളരെ വിരളമാണെന്ന് തന്നെ പറയാം .
കൗമാര സ്വപ്നങ്ങളിൽ നുരഞ്ഞു പതയുന്ന
ആ അനുഭൂതികളെ കലാപരമായി അഭ്രപാളികളിലേക്ക് പകർത്താൻ കഴിഞ്ഞു എന്നുള്ളതാണ് ഭരതൻ എന്ന സംവിധായകന്റെ വിജയരഹസ്യം .
ചിത്രത്തിലെ പപ്പു എന്ന കൗമാരക്കാരനായ നായകനായി തീർത്തും പുതുമുഖമായിരുന്ന കൃഷ്ണചന്ദ്രനാണ് അഭിനയിച്ചത്.
ചിറ്റൂർ കോളേജിൽ
ബി എ മ്യൂസിക്കിന് പഠിച്ചുകൊണ്ടിരുന്ന ഈ കൗമാരക്കാരനെ കണ്ടെത്തുന്നത് ഋതുഭേദങ്ങൾക്ക് പാരിതോഷികം നൽകിയ സാക്ഷാൽ പി പത്മരാജൻ .
1974-ൽ ഡെൽഹിയിൽ വെച്ചു നടന്ന ശിശുക്ഷേമ സമിതിയുടെ സഹജീവിത പരിശീലന ക്യാമ്പിൽ പങ്കെടുത്ത് തിരിച്ചു വന്ന നാല് വിദ്യാർത്ഥികളിൽ ഒരാളായിരുന്നു കൃഷ്ണചന്ദ്രൻ .
ഇവരെ തിരുവനന്തപുരം ആകാശവാണിയിലെ “ബാലലോകം “പരിപാടിയിൽ പങ്കെടുപ്പിച്ച് ആ ക്യാമ്പിൻ്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന ഒരു പരിപാടിക്ക് നേതൃത്വം നൽകിയത് അന്ന് ആകാശവാണിയിൽ ജോലി ചെയ്തിരുന്ന പി പത്മരാജൻ ആയിരുന്നു.
തൻ്റെ “രതിനിർവ്വേദ” ത്തിലെ പപ്പുവിനെ അവതരിപ്പിക്കുവാൻ ഈ പയ്യൻ മതിയാകുമെന്ന പത്മരാജന്റെ കണക്കുകൂട്ടൽ എത്ര ശരിയായിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചെടുത്തു.
ചിത്രത്തിൽ കാവാലം നാരായണ പണിക്കർ എഴുതി ദേവരാജൻ സംഗീതം പകർന്ന് ജയചന്ദ്രനും നിലമ്പൂർ കാർത്തികനും പാടിയ
“കാലം കുഞ്ഞുമനസ്സിൽ ചായം കൂട്ടി കണ്ണിൽ
പൂത്തിരി കത്തി ചിറകു മുളച്ചൂ പാറി നടന്നൂ
താളം ഇതാണു താളം …..”
എന്ന ഗാനരംഗത്തിലൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട കൃഷ്ണചന്ദ്രനെ അന്നത്തെ കൗമാരക്കാർ ഒരിക്കലും മറന്നു കാണുകയില്ല.
മലയാള സിനിമയിലെ താര റാണിയും അക്കാലത്തെ യുവാക്കളുടെ സ്വപ്നനായികയുമായിരുന്ന ജയഭാരതിയുമൊത്ത് ഒരു തലമുറയുടെ ഞരമ്പുകളിൽ തീ പടർന്ന പത്മരാജൻ്റെ കഥാപാത്രമായി അഭിനയിക്കാൻ ഭാഗ്യം കിട്ടിയ ആ ചെറുപ്പക്കാരനിൽ ഒരു സംഗീതപ്രതിഭ കൂടെ ഒളിഞ്ഞിരിപ്പുണ്ടെന്ന് കേരളം തിരിച്ചറിഞ്ഞത് രണ്ട് വർഷങ്ങൾക്ക് ശേഷമായിരുന്നു.
കോഴിക്കോട് നടന്ന ഒരു ഫിലിം അവാർഡ് നൈറ്റിൽ താരപരിവേഷത്തോടെ കൃഷ്ണചന്ദ്രൻ പാടിയ ഒരു ഗാനം മുൻനിരയിൽ ഇരുന്നിരുന്ന സംവിധായകൻ ഐ വി ശശിയേയും സീമയേയും അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി.
പാട്ടു കഴിഞ്ഞപ്പോൾ സ്റ്റേജിൽ കയറിവന്ന് ഗായകനെ വാരിപുണർന്ന ഐ വി ശശി തൻ്റെ അടുത്ത ചിത്രമായ ” ഇണ” യിലെ മുഴുവൻ പാട്ടുകളും ഈ ചെറുപ്പക്കാരനെ കൊണ്ട് പാടിപ്പിച്ചു .
ബിച്ചു തിരുമില , എ ടി ഉമ്മർ ടീം സംഗീത വിഭാഗം കൈകാര്യം ചെയ്ത “ഇണ” മ്യൂസിക്കൽ ഹിറ്റ് ആവുകയും തുടർന്ന് കാണാമറയത്ത് ,സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്, മംഗളം നേരുന്നു , ഈനാട് തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകളിലൂടെ പിന്നണി ഗാനരംഗത്തെ മികച്ച വാഗ്ദാനമായി കൃഷ്ണചന്ദ്രൻ ഉയർന്നു .
പാട്ടിനോടൊപ്പം അഭിനയവും റഹ് മാൻ , വിനീത്, കുഞ്ചാക്കോ ബോബൻ തുടങ്ങിയ പ്രമുഖ നായകന്മാർക്കുള്ള ഡബ്ബിങ്ങും ചലച്ചിത്രരംഗത്ത് ഈ കലാപ്രതിഭക്ക് വലിയ തിരക്കുണ്ടാക്കി.
സംഗീതസംവിധായകൻ ഇളയരാജയുടെ ഇഷ്ട ഗായകനായിരുന്ന കൃഷ്ണചന്ദ്രൻ തമിഴിൽ ഒട്ടേറെ ഗാനങ്ങൾ ആലപിച്ചുകൊണ്ട് തമിഴ് നാട്ടുകാർക്കും പ്രിയങ്കരനായി .
തൻ്റെ ആദ്യ ചിത്രത്തിൽ കൃഷ്ണചന്ദ്രന് വേണ്ടി പിന്നണി പാടിയ പ്രശസ്ത ഗായകൻ നിലമ്പൂർ കാർത്തികേയനായിരുന്നു സംഗീതത്തിൽ കൃഷ്ണചന്ദ്രന്റെ ആദ്യത്തെ ഗുരുനാഥൻ.
ഡബ്ബിങ് മേഖലയിൽ സജീവ സാന്നിധ്യമായതോടെ സംഗീതരംഗത്ത് കൂടുതൽ പാട്ടുകൾ പാടാൻ കഴിഞ്ഞില്ലെങ്കിലും ഇദ്ദേഹം മലയാളത്തിൽ പാടിയ
150 -ൽ പരം ഗാനങ്ങൾ കേരളം ഗൃഹാതുരത്വം കലർന്ന ഓർമ്മകളോടെ ഇന്നും അയവിറക്കുന്നു .
“അല്ലിയിളം പൂവോ
ഇല്ലിമുളം തേനോ
തെങ്ങിളനീരോ തെന്മോഴിയോ
മണ്ണില് വിരിഞ്ഞ നിലാവോ .”
( ചിത്രം മംഗളം നേരുന്നു – രചന എം ഡി രാജേന്ദ്രൻ – സംഗീതം ഇളയരാജ – ആലാപനം കൃഷ്ണചന്ദ്രൻ)
“അരളിപ്പൂങ്കാടുകൾ വളരിപ്പുൽ മേടുകൾ
അകലുന്നൂ വീടുകൾ തോടുകൾ നാടുകൾ
പാളത്തിൽ താളമായ് മേളത്തിൽ നീങ്ങി നാം
എങ്ങു പോയ്
എങ്ങു പോയ് ചേരുമോ…”
( ചിത്രം ഇണ – രചന ബിച്ചു തിരുമല – സംഗീതം എ ടി ഉമ്മർ – ആലാപനം കൃഷ്ണചന്ദ്രൻ )
“തട്ടെടി ശോശാമ്മേ
ഓഹോ
ഓ പൊക്കെടി ശോശാമ്മേ
ഓഹോ
പോയെടാ റഹ്മാനേ
ഓഹോ
ഓ പൊളിഞ്ഞെടാ റഹ്മാനേ…ഓഹോ
ചന്തമുള്ള പെണ്ണാണേലും പന്തെറിയാന് കൊള്ളൂല
( ചിത്രം ഈനാട് രചന യൂസഫലി കേച്ചരി – സംഗീതം ശ്യാം – ആലാപനം കൃഷ്ണചന്ദ്രൻ)
“കുപ്പിണിപ്പട്ടാളം നിരനിരെ കുപ്പിണിപ്പട്ടാളം കുപ്പിണിപ്പട്ടാളം നിരനിരെ കുപ്പിണിപ്പട്ടാളം കുന്നത്തെക്കൊട്ടാരക്കോട്ടപ്പുറങ്ങളിൽ കുപ്പിണിപ്പട്ടാളം വെളിച്ചത്തിൻ കുപ്പിണിപ്പട്ടാളം ..”
(ചിത്രം ഒന്നാണ് നമ്മൾ -രചന ബിച്ചു തിരുമല – സംഗീതം ഇളയരാജ ആലാപനം കൃഷ്ണചന്ദ്രൻ)
“മഞ്ഞും കുളിരും കുഞ്ഞിക്കിളിയും
മന്ദാരക്കാട്ടില് വിരുന്നുറങ്ങി
(ചിത്രം സന്ധ്യയ്ക്ക് വിരിഞ്ഞു പൂവ് -രചന
ഒ എൻ വി -സംഗീതം ഇളയരാജ – ആലാപനം കൃഷ്ണചന്ദ്രൻ ,എസ് ജാനകി.)
“സൗഗന്ധികങ്ങൾ വിടർന്നൂ
സഖിയുടെ കാർക്കൂന്തലണിഞ്ഞൂ
മാനസസരസ്സിലെ മണിയരയന്നങ്ങൾ ആലിംഗനങ്ങളിലോ
ഈ സൗരഭം എവിടെ നിന്നോ
( ചിത്രം മഹാബലി -രചന പാപ്പനംകോട് ലക്ഷ്മണൻ – സംഗീതം എം കെ അർജുനൻ -ആലാപനം കൃഷ്ണചന്ദ്രൻ, വാണിജയറാം )
“വെള്ളിച്ചില്ലും വിതറി
തുള്ളി തുള്ളി ഒഴുകും
പൊരിനുര ചിതറും കാട്ടരുവീ പറയാമോ നീ
എങ്ങാണു സംഗമം എങ്ങാണു സംഗമം
(ചിത്രം ഇണ – രചന ബിച്ചു തിരുമല – സംഗീതം എ ടി ഉമ്മർ – ആലാപനം കൃഷ്ണചന്ദ്രൻ)
“സംഗമം ഈ പൂങ്കാവനം
ഋതുമന്ദിരം വൃന്ദാവനം
മന്ത്രമോ ഇതു മായമോ
മംഗല്യം കോർക്കും ജാലമോ
(ചിത്രം കൂടും തേടി -രചന എംഡി രാജേന്ദ്രൻ –
സംഗീതം ജെറി അമൽദേവ് -ആലാപനം കൃഷ്ണചന്ദ്രൻ, വാണിജയറാം )
“കസ്തൂരിമാൻകുരുന്നേ തിങ്കൾ തോളിൽ
ആലോലമാടാൻ ഈ രാവിൽ നീകൂടെവാ
( ചിത്രം കാണാമറയത്ത് – രചന ബിച്ചു തിരുമല – സംഗീതം ശ്യാം -ആലാപനം കൃഷ്ണചന്ദ്രൻ)
തുടങ്ങിയ പ്രശസ്ത ഗാനങ്ങൾ കൃഷ്ണചന്ദ്രനാണ് പാടിയതെന്ന് പുതിയ തലമുറയിൽപ്പെട്ട പലർക്കും ഇപ്പോഴും അറിയില്ല .
പുന്നത്തൂർ കോവിലകത്തെ നാരായണരാജയുടെയും നിലമ്പൂർ കോവിലകത്തെ നളിനിരാജയുടെയും മകനായി 1960
ജൂൺ 16-ന് ജനിച്ച നടനും ഗായകനുമായ കൃഷ്ണചന്ദ്രന്റെ ജന്മദിനമാണ് ഇന്ന് .
ഏറെ സന്തോഷത്തോടെ മലയാള ചലച്ചിത്ര വേദിയിലെ നിറസാന്നിധ്യമായ ഈ കലാകാരന് ജന്മദിനാശംസകൾ നേരുന്നു
( സതീഷ് കുമാർ വിശാഖപട്ടണം ,
പട്ടോർമ്മകൾ @ 365 )