
ബോളിവുഡ് താരം സല്മാന് ഖാനെ കൊലപ്പെടുത്തുന്നതിന് ജയിലിലായ ഗുണ്ടാത്തലവന് ലോറന്‍സ് ബിഷ്ണോയ് 25 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നൽകിയിരുന്നതായി മഹാരാഷ്ട്ര പോലീസിന്റെ കുറ്റപത്രം. സിനിമാചിത്രീകരണത്തിനിടെ നടനെ ആക്രമിക്കാനാണ് സംഘം പദ്ധതിയിട്ടിരുന്നത്.
എകെ 47, എകെ 92, എം16 റൈഫിള്‍സ്, തുര്‍ക്കിയില്‍ നിര്‍മിച്ച സിഗാന പിസ്റ്റള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ പാകിസ്ഥാനില്‍ നിന്ന് വാങ്ങുന്നതിനും സംഘം ശ്രമിച്ചതായും എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2022ല്‍ പഞ്ചാബി ഗായകന് സിദ്ധു മൂസെവാലയെ കൊലപ്പെടുത്തുന്നതിന് ബിഷ്ണോയ് സംഘം ഉപയോഗിച്ചത് സിഗാന പിസ്റ്റള്‍ ആണെന്നാണ് ആരോപണം.
അറസ്റ്റിലായ അഞ്ച് പ്രതികളായ ധനഞ്ജയ് തപ്സിംഗ് എന്ന അജയ് കശ്യപ്(28), ഗൗതം ഭാട്ടിയ (29), വാസ്പി മെഹമൂദ് ഖാന് എന്ന ചൈന (36) റിസ്വാന്, ജാവേദ് ഖാന് എന്ന ഹുസൈന് (25), ജോണ്‍ എന്ന ദീപക് ഹവാസിംഗ് (30) എന്നിവര്‍ക്കെതിരേ നവി മുംബൈയിലെ പന്‍വേല്‍ ടൗണ്‍ പോലീസ് ജൂണ്‍ 21ന് 350 പേജുള്ള കുറ്റപത്രമാണ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
മൂസെവാലയെ കൊലപ്പെടുത്തിയതിന് സമാനമായ രീതിയിലാണ് ബിഷ്ണോയ് സംഘം സല്മാന് ഖാനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ലോറന്‍സ് ബിഷ്ണോയ്, സഹോദരന് അന്മോല് ബിഷ്ണോയ്, സമ്പത്ത് നെഹ്റ, ഗോള്‍ഡി ബാര്‍ എന്നിവരും കേസില്‍ പ്രതികളാണ്. സിനിമാ ഷൂട്ടിംഗിനിടെയോ നടന് പന്‍വേല്‍ ഫാംഹൗസില്‍ നിന്ന് പുറത്ത് പോകുമ്പോഴോ ആണ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു. പ്രതികള്‍ നടത്തിയ ഗൂഢാലോചന, ആക്രമണം, രക്ഷപ്പെടാന്‍ നടത്തിയ വഴികള്‍ എന്നിവയെല്ലാം കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ശേഖരിച്ച രഹസ്യവിവരങ്ങള്‍, പ്രതികളുടെ മൊബൈല്‍ ഫോണ്‍ റെക്കോഡുകള്‍, വാട്ട്സ്ആപ്പ് ചാറ്റുകള്‍, ഓഡിയോ, വീഡിയോ കോളുകള്‍, ടവര്‍ ലൊക്കേഷനുകള്‍ എന്നിവയെല്ലാം കുറ്റപത്രത്തില്‍ വിശദമായി രേഖപ്പെടുത്തിയിട്ടുള്ളതായി ഒരു പോലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.