
അബുദാബി ∙ യുഎഇയിൽ ജീവിത ചെലവ് കുതിച്ചുയരുന്നു. ഈ വർഷം ആദ്യപകുതിയിലെ കണക്കനുസരിച്ച് ദുബായിലെയും അബുദാബിയിലെയും ജീവിത ചെലവാണ് കുത്തനെ ഉയർന്നത്. ഓൺലൈൻ ഡേറ്റാബേസ് കമ്പനി നമ്പിയോ നടത്തിയ സർവേയിൽ ദുബായിലെ ജീവിതച്ചെലവ് സൂചിക ജനുവരിയിൽ 138ാം സ്ഥാനത്തുനിന്ന് ജൂൺ ആയപ്പോഴേക്കും 70ലേക്ക് ഉയർന്നു.
അബുദാബി 164ാം സ്ഥാനത്തുനിന്ന് 75ലേക്ക് കുതിച്ചു. നിത്യോപയോഗ സാധനങ്ങളെല്ലാം ഇതര രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ ആഗോള ഘടകങ്ങളും പണപ്പെരുപ്പത്തെ സ്വാധീനിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജനുവരിയിൽ പെട്രോൾ ലീറ്ററിന് 2.71 ദിർഹമുണ്ടായിരുന്നത് മേയ് ആകുമ്പോഴേക്കും 3.22 ദിർഹമായി. ജൂണിൽ അൽപം കുറവുണ്ടായെങ്കിലും ജനുവരിയിലെ നിരക്കിലേക്ക് തിരിച്ചെത്തിയിട്ടില്ല. കോവിഡിനുശേഷം വാടക ഗണ്യമായി വർധിക്കുകയാണ്.
ആഗോള വിദഗ്ധരുടെയും നിക്ഷേപകരുടെയും യുഎഇയിലേക്കുള്ള ഒഴുക്കും റിയൽ എസ്റ്റേറ്റ് നിരക്ക് വർധനയ്ക്കു കാരണമായിട്ടുണ്ട്. 5 മാസത്തിനിടെ ദുബായിൽ 2.55 ലക്ഷം വാടക കരാറുകളാണ് റജിസ്റ്റർ ചെയ്തത്. മുൻവർഷത്തെക്കാൾ 6 ശതമാനത്തോളം വർധന. പണപ്പെരുപ്പ നിരക്ക് ജനുവരിയിലെ 109.91ൽനിന്ന് മേയ് ആയപ്പോഴേക്കും 111.34 ആയി ഉയർന്നു. വെള്ളം, വൈദ്യുതി, പാചക വാതകം, വീട്ടുപകരണങ്ങൾ, ഫർണിച്ചർ, ഗതാഗതം എന്നിവയ്ക്കുള്ള ചെലവേറി. ഭക്ഷ്യോൽപ്പന്നങ്ങളിൽ 9 എണ്ണത്തിന് വില പരിധി വച്ചിട്ടുണ്ടെങ്കിലും ശേഷിച്ചവയുടെ വിലയിൽ വൻ വർധന ഉണ്ടായത് സാധാരണ, ഇടത്തരം കുടുംബങ്ങളെ പ്രയാസത്തിലാക്കുന്നുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി മറ്റു ചെലവുകളും കൂടുകയാണ്.