
ഷാർജ ∙ ഏപ്രിൽ രണ്ടാം വാരത്തിൽ തകർത്തു പെയ്ത മഴ തുണയായത് യുഎഇയിലെ ഇൗന്തപ്പഴ കർഷകർക്ക്. കായ്ച്ചു തുടങ്ങിയ സമയത്ത് അപ്രതീക്ഷിതമായി ലഭിച്ച മഴ ഇൗന്തപ്പനകൾക്ക് ഉന്മേഷം പകരുകയും വിളവ് വർധിക്കാൻ കാരണമാകുകയും ചെയ്തു. ഇതനുസരിച്ച് ഇപ്രാവശ്യം വിപണിയിൽ കൂടുതൽ ഇൗന്തപ്പഴമെത്തുകയും വില കുറച്ച് നൽകാൻ കഴിഞ്ഞാല്‍ കച്ചവടം വർധിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഷാർജ സൂഖ് അൽ ജുബൈൽ മാർക്കറ്റിലെ മലയാളി വ്യാപാരികൾ. മുൻ വർഷങ്ങളിൽ കടുത്ത വേനൽക്കാലത്ത് ഇൗന്തപ്പനകൾക്ക് വെള്ളമെത്തിക്കാൻ വലിയൊരു ശതമാനം കർഷകർക്കും സാധിക്കാത്തതിനൽ വിള കുറഞ്ഞുപോകാറുണ്ടായിരുന്നു. അബുദാബി, അൽ െഎൻ, ദുബായിലെ അൽ ഖവാനീജ് എന്നിവിടങ്ങളിലാണ് യുഎഇയിൽ കാര്യമായ ഇൗന്തപ്പനത്തോട്ടങ്ങളുള്ളത്.
‘മരുഭൂമിയുടെ അപ്പം’
വേനൽ കടുക്കുമ്പോഴാണ് ഇൗന്തപ്പഴം നന്നായി പഴുക്കുക. വിള കൂടിയതോടെ അൽ ജുബൈൽ മാർക്കറ്റിൽ വാർഷിക ഇൗന്തപ്പഴോത്സവവും ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ‘മരുഭൂമിയുടെ അപ്പം’ തേടി ആളുകൾ എത്തിത്തുടങ്ങി. വൈവിധ്യമാർന്ന ഇൗന്തപ്പഴങ്ങളാൽ സമൃദ്ധമാണ് അൽ ജുബൈലിലെ വിപണി. മലയാളികളുടെ പത്ത് കടകളാണ് ഇവിടെയുള്ളത്. യുഎഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള ലുലു, ഖുലാസ്, ഖനീജ് എന്നീ സ്വാദിഷ്ടമായ ഇൗന്തപ്പഴങ്ങൾ കൂടാതെ, ഒമാൻ, സൗദി അറേബ്യ, ഇറാഖ്, ഇറാൻ എന്നിവിടങ്ങളിൽ നിന്നും ഇവിടേയ്ക്ക് അറബികളുടെ ഇഷ്ടവിഭവമെത്തുന്നു. ഒമാനിൽ നിന്നാണ് ആദ്യം ഇൗന്തപ്പഴമെത്തിയത്. എന്നാൽ, ഏറ്റവും കൂടുതൽ എത്തുന്നത് സൗദിയിൽ നിന്നും. നഗാർ എന്ന സ്വാദേറിയ ഒമാനി ഇൗന്തപ്പഴത്തിന് യുഎഇയിൽ ആവശ്യക്കാരേറെ. ഇതിന് വിലയും ഇത്തിരി കൂടും. ബര്‍ഹി, ബൂമആന്, മക്തൂമി, ജബ്രി, ഹിലാലി, ഫറദ്, റസീസ്, ഖദ്റാവി, ശീഷി, നബ്തസൈഫ്, സുല്‍ത്താന, ഖനൈസി, മജ്ദൂല്‍, അന്ബറത്തുല് മദീന, ഗുമാൻ, നഖാൽ, ഷകിരി, റൊട്ടോന, െഎൻ ബഗർ, ഹലാവി തുടങ്ങിയവയാണ് ഔഷധഗുണങ്ങളുള്ള മറ്റു പ്രധാന ഈന്തപ്പഴ വര്‍ഗം.