
അബുദാബി ∙ യുഎഇയിൽനിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള പണമൊഴുക്ക് കുറഞ്ഞു. 2023ൽ 3850 കോടി ഡോളറാണ് വിദേശത്തേക്ക് അയച്ചത്. 2022ൽ ഇത് 3967 കോടി ഡോളറായിരുന്നു. ഒരു വർഷത്തിനിടെ 3% കുറവാണ് രേഖപ്പെടുത്തിയത്. 2019ൽ 5288 കോടി ഡോളർ അയച്ചിരുന്നു. 4 വർഷമായി വിദേശത്തേക്കുള്ള പണമൊഴുക്കിൽ വൻ കുറവുണ്ടായെന്ന് വേൾഡ് ബാങ്കിന്റെ ഏറ്റവും പുതിയ മൈഗ്രേഷൻ ആൻഡ് ഡവലപ്മെന്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സൗദി, യുഎഇ എന്നീ രാജ്യങ്ങളിൽനിന്നുള്ള പണമൊഴുക്കാണ് ഗണ്യമായി കുറഞ്ഞത്.
കോവിഡിനു ശേഷം ഒട്ടേറെ പേരുടെ ജോലി നഷ്ടപ്പെട്ടതും ശമ്പളം വെട്ടിക്കുറച്ചതുമെല്ലാം കാരണമായി. കൂടാതെ പലരും കുടുംബത്തെ വിദേശത്തേക്കു കൊണ്ടുവന്നതിനാൽ നാട്ടിലേക്കു പണം അയയ്ക്കുന്നത് കുറഞ്ഞതും ഇതിന് ആക്കം കൂട്ടി. ഇന്ത്യ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, യുകെ, ഈജിപ്ത്, ശ്രീലങ്ക, ലബനൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് 87.1 ലക്ഷത്തിലധികം വരുന്ന വിദേശ തൊഴിലാളികളിൽ കൂടുതലും. കുടിയേറ്റ തൊഴിലാളികളുടെ ആഗോള തലത്തിലെ എട്ടാമത്തെ വലിയ ലക്ഷ്യസ്ഥാനമാണ് യുഎഇ. 2023ൽ ഗൾഫ് രാജ്യങ്ങളിൽനിന്നു മാത്രം വിദേശത്തേക്കുള്ള പണമൊഴുക്ക് 13% കുറഞ്ഞു. 2010 മുതൽ 2019 വരെ വിദേശ പണമൊഴുക്ക് വർധിച്ചെങ്കിലും 2019 മുതൽ കുറയുകയായിരുന്നു.