
കണ്ണൂർ∙ ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ.എൽപി സ്കൂളിനടുത്തുള്ള സ്വകാര്യ ഭൂമിയിൽ ഇന്നലെ നിധി കണ്ടെത്തിയ മഴക്കുഴിയിൽനിന്ന് വീണ്ടും നിധി കിട്ടി. സ്വർണ മുത്തുകളും വെള്ളി നാണയങ്ങളുമാണു കണ്ടെത്തിയത്. രാവിലെ കുഴി വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിധി കിട്ടിയത്.നിധി പൊലീസ് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. പുരാവസ്തു വകുപ്പിനെ വിവരം അറിയിച്ചതായി പൊലീസ് പറഞ്ഞു. നിധിയിലെ നാണയങ്ങളിൽ വർഷം രേഖപ്പെടുത്തിയിട്ടില്ല. നാണയങ്ങൾ പരിശോധിച്ചു പഴക്കം നിർണയിക്കുമെന്ന് പുരാവസ്തു വകുപ്പ് അധികൃതർ പറഞ്ഞു.
‘‘ ആദ്യം തോന്നിയത് കൂടോത്രമാണെന്നാണ്, പേടിച്ച് ആരും കുടം തുറന്നില്ല. പിന്നീട് പരിശോധിച്ചപ്പോഴാണ് നിധി കണ്ടത്’’– കണ്ണൂർ ചെങ്ങളായിയിൽ നിധി കണ്ടെത്തിയ തൊഴിലുറപ്പ് സംഘത്തിലെ സുലോചന ഗ്ലോബൽ കേരളയോട് പറഞ്ഞു.
‘‘എനിക്കല്ല, കൂട്ടത്തിലുണ്ടായിരുന്ന ആയിഷയ്ക്കാണു നിധി കിട്ടിയത്. മുക്കാൽ മീറ്ററോളം മഴക്കുഴി കുഴിച്ചപ്പോൾ ആയിഷയുടെ കാല് തട്ടി കുടം പുറത്തുവന്നു. കുടം മണ്ണിൽനിന്ന് എടുത്ത് മുകളിൽവച്ചു. രാവിലെ കിട്ടിയെങ്കിലും വൈകിട്ട് 4 മണിക്കാണ് ഞങ്ങൾ തുറന്നു നോക്കിയത്. കുടത്തിന്റെ അടപ്പ് തുറന്നു തറയിലേക്ക് തട്ടിയപ്പോഴാണ് ആഭരണങ്ങളും നാണയങ്ങളും കിട്ടിയത്.
കുടത്തിൽ ബോംബാണെന്ന് പേടി തോന്നിയില്ല. കൂടോത്രം ആണെന്നു പേടിച്ചു. ആഭരണവും നാണയവും കണ്ടപ്പോൾ പഴക്കം തോന്നി. ഉടനെ പഞ്ചായത്തിനെ അറിയിച്ചു. ആറു മണിക്ക് ശേഷമാണ് പൊലീസിനു കൈമാറിയത്. നിധി കിട്ടിയതിനുശേഷം ആ ഭാഗത്തേക്ക് തൊഴിലാളികൾ പോയില്ല. 90 മഴക്കുഴി കുഴിക്കാനുണ്ട്. 25 കുഴിയേ ആയിട്ടുള്ളൂ’’– സുലോചന പറഞ്ഞു.
തൊഴിലുറപ്പ് സംഘത്തിൽ 18 പേരുണ്ടായിരുന്നു. ഇവിടെനിന്ന് ആദ്യമായാണ് നിധി കിട്ടുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. രണ്ടാഴ്ചയായി സ്ത്രീകള് ഇവിടെ ജോലി ചെയ്യുന്നുണ്ട്. ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ.എൽപി സ്കൂളിനടുത്തുള്ള സ്വകാര്യ ഭൂമിയിൽ നിന്നാണ് നിധി ലഭിച്ചത്. 17 മുത്തുമണികൾ, 13 സ്വർണ പതക്കങ്ങൾ, കാശുമാലയുടെ ഭാഗമെന്നു കരുതുന്ന 4 പതക്കങ്ങൾ, പഴയകാലത്തെ 5 മോതിരങ്ങൾ, ഒരു സെറ്റ് കമ്മൽ, ഒട്ടേറെ വെള്ളിനാണയങ്ങൾ എന്നിവയാണ് വ്യാഴാഴ്ച ലഭിച്ചത്. ഇന്ന് 4 വെള്ളി നാണയങ്ങളും 2 സ്വർണ മുത്തുകളും ലഭിച്ചു.