
അബുദാബി / ദുബായ് ∙ വേനലവധിക്ക് നാടണയാൻ കാെതിക്കുന്ന പ്രവാസി കുടുംബങ്ങൾക്കും മടങ്ങിയെത്തുന്നവർക്കും തീരാദുരിതമായി എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളുടെ അവസാനനിമിഷ റദ്ദാക്കലും വൈകിപ്പറക്കലും. വിമാനങ്ങളുടെ ‘സാങ്കേതിക തകരാർ’ കാരണം നൂറുകണക്കിന് പേരാണ് യാത്രാസൗകര്യം ഉറപ്പാകാതെ വലയുന്നത്.
ഇന്നലെ യുഎഇ– കേരള സെക്ടറിൽ 5 വിമാന സർവീസുകളാണ് അവസാനനിമിഷം റദ്ദാക്കിയത്. രാവിലെ 10.05നുള്ള കോഴിക്കോട്– അബുദാബി എയർ ഇന്ത്യാ എക്സ്പ്രസ്, 11നുള്ള കൊച്ചി– ദുബായ് എയർ ഇന്ത്യ, ഉച്ചയ്ക്ക് 1.30നുള്ള ദുബായ്– കൊച്ചി എയർ ഇന്ത്യ, 1.40നുള്ള അബുദാബി– കോഴിക്കോട് എയർ ഇന്ത്യാ എക്സ്പ്രസ് എന്നീ വിമാനങ്ങളിലെ എണ്ണൂറോളം യാത്രക്കാരാണ് ദുരിതത്തിലായത്. അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് സർവീസ് വൈകുമെന്ന് 3 മണിക്കൂർ മുൻപ് യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചിരുന്നു. എന്നാൽ കൊച്ചി എയർ ഇന്ത്യാ യാത്രക്കാർക്ക് അറിയിപ്പ് ലഭിക്കുന്നത് വിമാനം പുറപ്പെടേണ്ട സമയവും പിന്നിട്ട് ഒന്നര മണിക്കൂർ കഴിഞ്ഞാണ്. ഇന്നലെ രാത്രി 9.55ന് കണ്ണൂരിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യാ എക്സ്പ്രസും റദ്ദാക്കി. ഇതിലെ കുറിച്ച് യാത്രക്കാരെ രാത്രി 8.50ന് കരിപ്പൂരിലേക്കുള്ള വിമാനത്തിൽ കൊണ്ടുപോയി. മറ്റുള്ളവരെ ഇന്ന് നാട്ടിലെത്തിക്കുമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചിട്ടുള്ളത്.