
അജ്മാൻ ∙ സമൂഹമാധ്യമത്തിൽ ഖത്തറിലെ മലയാളി യുവതിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയ യുഎഇയിലെ പ്രവാസി മലയാളികളെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തതായി പരാതിക്കാരി കൊല്ലം സ്വദേശി ഫാത്തിമ അറിയിച്ചു. പരാതി കൊടുക്കാനായി യുവതി ഖത്തറിൽ നിന്ന് അജ്മാനിലെത്തിയിരുന്നു. സമൂഹമാധ്യമത്തിൽ സൽമാൻ ഫൈസി എന്ന വ്യാജ അക്കൗണ്ടുള്ള കാസർകോട് കാഞ്ഞങ്ങാട് മുട്ടുന്തല സ്വദേശി അബ്ദുൽ നാസർ മുഹമ്മദ് കുഞ്ഞി, സ്റ്റീഫൻ1989 എന്ന വ്യാജപേരിൽ അക്കൗണ്ടുള്ള തിരുവനന്തപുരം സ്വദേശി നിയാസ് ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായതെന്ന് ഫാത്തിമ മനോരമ ഒാൺലൈനിനോട് പറഞ്ഞു.
ടിക് ടോക്കിലടക്കമുള്ള സമൂഹമാധ്യമത്തിൽ സജീവമായ തന്നെ എട്ട് മാസത്തോളമായി അബ്ദുൽ നാസർ മുഹമ്മദ് കുഞ്ഞിയും നിയാസ് ഇബ്രാഹിമും വ്യാജ ഫോട്ടോയും വീഡിയോയും കമന്റും പോസ്റ്റ് ചെയ്ത് മാനസികമായി പീഡിപ്പിക്കുകയും പണം ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ഫാത്തിമ പരാതിപ്പെട്ടു. ഫാത്തിമയുടെയും ഭർത്താവിന്റെയും സഹോദരന്റെ ഒരു വയസുള്ള കുട്ടിയടക്കം കുടുംബാംഗങ്ങളുടെയും പടം പ്രതികൾ ഇരുവരും അവരുടെ സമൂഹമാധ്യമ അക്കൗണ്ടിൽ മോശമായ പരാമർശത്തോടെ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും ബ്ലോക്ക് ചെയ്തപ്പോൾ വ്യാജ അക്കൗണ്ടുകളുണ്ടാക്കിയും മറ്റു പലരുടെ അക്കൗണ്ടുകളിലും പോസ്റ്റ് ചെയ്തു മാനസികമായി പീഡിപ്പിച്ചു. പണമാവശ്യപ്പെട്ട് നിരന്തരം വിഡിയോ കോൾ ചെയ്യുകയും ചീത്ത വാക്കുകൾ ഉപയോഗിച്ച് ശല്യപ്പെടുത്തുകയും ചെയ്തു. അശ്ലീല സൈറ്റുകളിൽ 100 ദിർഹം, കോൾ മീ എന്ന അടിക്കുറിപ്പോടെ തന്റെ ഫോൺ നമ്പർ സഹിതം ഫോട്ടോ പോസ്റ്റു ചെയ്തതായും ഇത് തന്നെ വളരെയധികം അപകീർത്തിപ്പെടുത്തുകയും മാനസികമായി തളർത്തുകയും ചെയ്തതായും ഫാത്തിമ പരാതിയിൽ പറഞ്ഞു. ഇതുമൂലം നാട്ടിൽ പോകാനോ മറ്റോ സാധിച്ചില്ല. മാത്രമല്ല, കുടുംബത്തിനിടയിൽ അപമാനിതയാകുകയും ചെയ്തു.