
ബെംഗളൂരു∙ ഷിറാഡി ചുരത്തിൽ വീണ്ടും മണ്ണിടിഞ്ഞതോടെ ബെംഗളൂരു–മംഗളൂരു ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഹാസൻ സകലേശ്പുരയിലെ ചുരം റോഡിലാണ് മണ്ണിടിഞ്ഞത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 2 ട്രക്കുകളും ഒരു കാറും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ആർക്കും പരുക്കില്ല.
2 ആഴ്ചയ്ക്കിടെ മൂന്നാം തവണയാണു ചുരത്തിൽ മണ്ണിടിയുന്നത്. സുബ്രഹ്മണ്യറോഡ് ചുരം പാതയിൽ മണ്ണിടിഞ്ഞു റെയിൽവേ പാളത്തിലേക്കു വീണതോടെ ഓഗസ്റ്റ് 4 വരെ ട്രെയിൻ സർവീസ് റദ്ദാക്കിയിരുന്നു. മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സർവീസ് പുനഃസ്ഥാപിക്കുന്നതു വൈകുമെന്ന് റെയിൽവേ അറിയിച്ചു. സകലേശ്പുരയിൽ കുമ്പാരടിയെയും ഹാർലി എസ്റ്റേറ്റിനെയും ബന്ധിപ്പിക്കുന്ന റോഡ് ഉരുൾപ്പൊട്ടലിൽ ഒലിച്ചു പോയി. യെത്തിനഹോളെ ജല വിതരണ പദ്ധതിയുടെ കനാൽ നിർമിക്കുന്നതിന് അടുത്താണ് അപകടമുണ്ടായത്. ഇതോടെ 5 ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. വടക്കൻ കർണാടകയിൽ കനത്ത മഴ തുടരുകയാണ്.