
അബുദാബി ∙ യുദ്ധമേഖലയായ പലസ്തീനിലെ ഗാസയ്ക്ക് വേണ്ടിയുള്ള യുഎഇയുടെ മനുഷ്യത്വത്തിലൂന്നിയ സഹായവും പിന്തുണയും തുടരുന്നു. അർബുദ രോഗികളും ഗുരുതരമായി പരുക്കേറ്റവരുമായ 85 പലസ്തീനികളെ അബുദാബിയിലേയ്ക്ക് മാറ്റാൻ യുഎഇ അടിയന്തര നടപടി സ്വീകരിച്ചു. ഇസ്രായേലിലെ റാമോൺ വിമാനത്താവളത്തിൽ നിന്ന് കരം അബു സലേം ക്രോസിങ് വഴിയാണ് ഇവരെ കൊണ്ടുവരിക.
കൂടാതെ, അടിയന്തര മെഡിക്കൽ സാഹചര്യം പരിഹരിക്കുന്നതിനായി ഗാസ മുനമ്പിലെ ആശുപത്രികളിലേയ്ക്കും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലേയ്ക്കും ടൺ കണക്കിന് മെഡിക്കൽ സപ്ലൈകളും മരുന്നുകളും എത്തിക്കുകയും ചെയ്തു. ഈ ഉദ്യമങ്ങൾ ഗാസയിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ അചഞ്ചലമായ പ്രതിബദ്ധത വീണ്ടും സ്ഥിരീകരിക്കുന്നു.
ഇതുവരെ ഗാസയിൽ നിന്ന് 709 രോഗികളെയും അവരുടെ 787 കുടുംബാംഗങ്ങളെയും വൈദ്യചികിത്സയ്ക്കായി യുഎഇ സ്വാഗതം ചെയ്തിട്ടുണ്ട്. ഗാസയിൽ പരുക്കേറ്റവരും അർബുദ രോഗികളുമായ 2000 പേർക്ക് പരിചരണം നൽകാനുള്ള യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശത്തെ തുടർന്നാണിത്. ഗാസയിൽ നിന്ന് രോഗികളും പരുക്കേറ്റവരുമായ ആളുകളെ അവർക്ക് ആവശ്യമായ അടിയന്തര പരിചരണം ലഭ്യമാക്കുന്നതിന് സഹായിച്ചതിന് യുഎഇയോട് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് നന്ദി പറഞ്ഞു.