
മുണ്ടക്കൈ∙ ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ മുണ്ടക്കൈ പ്രദേശത്ത് രക്ഷാദൗത്യത്തിന്റെ ഭാഗമായി 2 നായകളുണ്ട്; മായയും മർഫിയും. ബെൽജിയം മെലനോയ്സ് ഇനത്തിൽപ്പെട്ട ഇവ കേരള പൊലീസിന്റെ ഭാഗമാണ്. മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ വിദഗ്ധരാണ് ഇവർ. 5 വയസ്സാണ് പ്രായം. മണ്ണിനടിയിൽ മൃതദേഹങ്ങളുള്ള നിരവധി സ്ഥലങ്ങളാണ് ഇരുവരും രക്ഷാപ്രവർത്തകർക്ക് കാട്ടിക്കൊടുത്തത്.
മൃതദേഹങ്ങൾ ഭൂമിക്കടിയിൽനിന്ന് കണ്ടെടുക്കുന്നതിൽ മാത്രമാണ് ഇവർക്ക് പരിശീലനം നൽകിയിരിക്കുന്നത്. ദുരന്തമുണ്ടായ ഉടനെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം മായയെയും മർഫിയെയും മുണ്ടക്കൈയിലേക്ക് നിയോഗിക്കുകയായിരുന്നു. 2020 മാർച്ചിലാണ് ഇരുവരും സേനയുടെ ഭാഗമായത്. പഞ്ചാബ് ഹോം ഗാർഡിൽനിന്നാണ് എത്തിച്ചത്. ലഹരിമരുന്ന്, സ്ഫോടകവസ്തുക്കൾ തുടങ്ങിയവ കണ്ടെത്താൻ പരിശീലനം നൽകിയിട്ടില്ല.
മനുഷ്യരക്തവും പല്ലും ഉപയോഗിച്ചാണ് പരിശീലനം. സർക്കാർ ലാബിൽനിന്ന് രക്തം ലഭിക്കും. സർക്കാർ ആശുപത്രികളിൽനിന്ന് പല്ലും. രക്തം പഞ്ഞിയിൽ പുരട്ടി കുപ്പിയിലാക്കി മണ്ണിൽ കുഴിച്ചിടും. കുപ്പിയിൽ ദ്വാരമിട്ടശേഷമാണ് കുഴിച്ചിടുന്നത്. മൃതശരീരത്തിനു പകരം സ്യൂഡോസെന്റ് എന്ന രാസവസ്തുവാണ് ഉപയോഗിക്കുന്നത്. മൃതദേഹത്തിന്റെ ഗന്ധമാണ് ഇതിന്. നാല് തുള്ളിക്ക് 10,000 രൂപ വിലയുണ്ടെന്ന് പരിശീലകർ പറയുന്നു. ഫ്രീസറിൽവച്ച് 3 മാസം വരെ ഉപയോഗിക്കാറുണ്ട്. ഈ രാസവസ്തു കട്ടിയുള്ള പഞ്ഞിയിൽ പുരട്ടിയാണ് കുഴിച്ചിടുന്നത്. രാവിലെ 7 മുതൽ 9 വരെയും വൈകിട്ട് 4 മുതൽ 5.30വരെയുമാണ് പരിശീലനം.