
മേപ്പാടി∙ ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ മുണ്ടക്കൈ–ചൂരൽമല പ്രദേശങ്ങളിൽ മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ പ്രതീക്ഷയോടെ തിരച്ചിൽ തുടരുന്നു. മരണം 338 ആയി. അനൗദ്യോഗിക കണക്കുകൾ പ്രകാരം 250ൽ അധികം ആളുകളെ ഇനി കണ്ടെത്താനുണ്ട്. 146 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത 74 മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും. ദുരന്തത്തിന്റെ അഞ്ചാം ദിനമായ ഇന്ന് ആറു മേഖലകളായി തിരിച്ചാണ് തിരച്ചിൽ. സൈന്യം, എൻഡിആർഎഫ്, സംസ്ഥാന ഏജൻസികൾ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്ത ചാലിയാറിൽ ഇന്നും തിരച്ചിൽ തുടരും. വൈത്തിരി താലൂക്കിലെ കോട്ടപ്പടി, വെള്ളാർമല, തൃക്കൈപ്പറ്റ വില്ലേജുകളെ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു.
ഇന്നും നാളെയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ മഴ പെയ്യാനിടയുണ്ട്. കേരളം മുതൽ ഗുജറാത്തിന്റെ തെക്കൻ തീരം വരെയുള്ള ന്യൂനമർദപാത്തി തുടരുന്നു. ബംഗാളിനും ജാർഖണ്ഡിനും മുകളിൽ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇതു തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായാണ് മഴയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ദുരന്തത്തിന്റെ അഞ്ചാം ദിനമായ ഇന്ന് ആറു മേഖലകളായി തിരിച്ചാണ് തിരച്ചിൽ. സൈന്യം, എൻഡിആർഎഫ്, സംസ്ഥാന ഏജൻസികൾ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്ത ചാലിയാറിൽ ഇന്നും തിരച്ചിൽ തുടരും. വൈത്തിരി താലൂക്കിലെ കോട്ടപ്പടി, വെള്ളാർമല, തൃക്കൈപ്പറ്റ വില്ലേജുകളെ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു.