
മേപ്പാടി∙ ആ കുഞ്ഞിനു മുന്നിലെത്തിയ ദേവദൂതനായിരുന്നു അവൻ. കൈകൾ നീട്ടി നെഞ്ചോടു ചേർത്തു കലിതുള്ളി ഒഴുകുന്ന പുഴയ്ക്കു മീതെ പറന്നപ്പോൾ ഒരുപക്ഷേ ആ കുഞ്ഞിക്കണ്ണുകൾ മനുഷ്യരൂപത്തിൽ കണ്ടത് ദൈവത്തെ ആയിരിക്കും. കണ്ണ് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ, കൈ ഒന്നു ചലിച്ചാൽ എല്ലാം ഒരു നിമിഷം കൊണ്ടു തീരുമായിരുന്നു. കടലിനും ചെകുത്താനും ഇടയിലെന്നു പറയും പോലെ രൗദ്രഭാവം പൂണ്ടു താഴെ പുഴ ഒഴുകുകയാണ്. രാക്ഷസ ഭാവം അടക്കാതെ പ്രകൃതി. ആകാശത്തെ മഴകാറു മൂടുന്നു. ഏതു നിമിഷവും മഴ പെയ്യാം. എന്നാൽ നിഖിലിന് അടിതെറ്റിയില്ല.
സ്വന്തം ജീവൻ പണയം വച്ചു ദുരിത മഴയെ കൂസാതെ നിലവിളിക്കാതെ കണ്ണുതുറന്നു കിടന്ന മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞുമായി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ നിഖിൽ പുഴ മുറിച്ചു കടന്നു. പുഴക്കരയിൽ നിന്നവരുടെ നെഞ്ചിടിപ്പു തെല്ലൊന്നു കുറഞ്ഞു. ദുരിതത്തിനിടയിലും ആശ്വാസ പുഞ്ചിരി. പ്രാർഥനകൾ അവസാനിച്ചപ്പോൾ ചിലർ ഓടിവന്ന് കെട്ടിപ്പിടിച്ചു, ചിലർ തോളിൽ തട്ടി, ചിലർ ആശ്വസിപ്പിച്ചു.
കോഴിക്കോട് വെള്ളിമാടുകുന്ന് യൂണിറ്റിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസറാണ് ചെറുകുളത്തൂർ സ്വദേശിയായ നിഖിൽ മല്ലിശേരി. കുഞ്ഞിനെ രക്ഷിക്കുന്ന വിഡിയോ പ്രചരിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ അടക്കം സൈന്യത്തിന് അഭിനന്ദന പ്രവാഹമായിരുന്നു. എന്നാൽ സൈനികനല്ല ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനാണ് ഇതിനു പിന്നിലെന്നും അദ്ദേഹത്തെ നിങ്ങൾ പുറംലോകത്തിനു കാട്ടി കൊടുക്കണമെന്നും പറയുകയാണ് തിരുവനന്തപുരത്തെ ഫയർ ഫോഴ്സ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർ. എല്ലാം ടീം വർക്കെന്നു പറഞ്ഞു പുഞ്ചിരി തൂകുകയാണു നിഖിൽ.