
മേപ്പാടി∙ മുണ്ടക്കൈ ദുരന്തമേഖലയിൽ സജീവ മനുഷ്യസാന്നിധ്യം കുറവെന്നു കണ്ടെത്തല്‍. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവടങ്ങളില്‍ തെർമല്‍ ഇമേജിങ് പരിശോധനയിലാണു സജീവ മനുഷ്യസാന്നിധ്യം കുറവാണെന്നു കണ്ടെത്തിയിരിക്കുന്നത്. ദുരന്തമേഖലയിൽനിന്നു ജീവനുള്ള എല്ലാവരെയും രക്ഷിച്ചെന്നു സർക്കാരും സൈന്യവും നേരത്തെ വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ ഏജന്‍സിയാണു ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം ഡ്രോണ്‍ പരിശോധന നടത്തിയത്. തെർമല്‍ ഇമേജിങ് പരിശോധനാ റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിനു കൈമാറി.
മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ പ്രഭവസ്ഥാനം സംബന്ധിച്ച നിർണായക വിവരങ്ങൾ ഐഎസ്ആർഒയും പുറത്തുവിട്ടിട്ടുണ്ട്. സമുദ്രനിരപ്പിൽനിന്നു 1550 മീറ്റർ ഉയരത്തിലാണ് ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമെന്നാണു കണ്ടെത്തൽ. ദുരന്ത ബാധിത മേഖല 86,000 ചതുരശ്ര മീറ്റർ വരും. റഡാർ സാറ്റ്ലൈറ്റ് ചിത്രങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടത്. ആറ് സോണുകളിലാണ് വെള്ളിയാഴ്ച തിരച്ചിൽ നടന്നത്. അട്ടമല പ്രദേശമാണ് ആദ്യ സോൺ. മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാർമല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാർമല എന്നിങ്ങനെയാണ് 5 സോണുകൾ. ചൂരൽമല പുഴയുടെ അടിവാരത്തെ സോൺ ആറായും തിരിച്ചിട്ടുണ്ട്.