
കൽപ്പറ്റ∙ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് ആഗ്രഹിച്ചാലും നിയമക്കുരുക്കുകൾ ആളുകളെ കെട്ടിയിടുന്നു. 2018ൽ വയനാട്ടിൽ പൊഴുതന കുറിച്യർമലയിൽ ഉരുൾപൊട്ടിയതോടെ മേഖലയിൽ നടത്തിയ പഠനത്തിൽ ഈ സ്ഥലം വാസയോഗ്യമല്ലെന്നു കണ്ടെത്തിയിരുന്നു. ഇവിടെനിന്നും ആളുകളോട് മാറിത്താമസിക്കണമെന്ന് അധികൃതർ അറിയിക്കുകയും പത്ത് ലക്ഷം രൂപ പുനരധിവാസ പദ്ധതിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഈ പദ്ധതി ആളുകളെ മാറ്റിപ്പാർപ്പിക്കാൻ വേണ്ടി ഉദ്ദേശിച്ചല്ലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
10 ഏക്കർ സ്ഥലവും രണ്ട് നില വീടും ഉള്ളയാൾക്കും 10 സെന്റ് സ്ഥലം ഉള്ളയാൾക്കും 10 ലക്ഷം രൂപയാണു നിയമപ്രകാരം ലഭിക്കുന്നത്. ഇനി ഈ 10 ലക്ഷം രൂപ വാങ്ങി മലയിറങ്ങാം എന്ന് കരുതിയാൽ വീണ്ടും കെണിയാണ്. ഉപേക്ഷിച്ചു പോരുന്ന സ്ഥലത്തിന് മേൽ ഉടമയ്ക്ക് പിന്നീട് അവകാശമുണ്ടാകില്ല. ആ ഭൂമി സർക്കാരിലേക്കു നിക്ഷിപ്തമാകും. പുതിയതായി വാങ്ങുന്ന സ്ഥലത്തിനുമേലും അവകാശം ഉണ്ടാകില്ലെന്നതാണ് ഏറ്റവും വലിയ കെണി. പത്ത് ഏക്കർ സ്ഥലം വിട്ട് പത്ത് സെന്റിലേക്ക് മാറുന്ന ഒരാൾക്ക് ഈ പത്ത് സെന്റിൽ വീട് വച്ച് കിടക്കാമെന്നല്ലാതെ യാതൊരു അവകാശവുമില്ല. ഈ സ്ഥലം മറിച്ചുവിൽക്കാനോ വായ്പ എടുക്കാനോ സാധിക്കില്ല.