വിദ്യാർഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. വിദ്യാർഥികളുടെ മിനിമം യാത്ര നിരക്ക് അഞ്ച് രൂപയാക്കണമെന്ന ആവശ്യമുന്നയിച്ചാണ് ബസ് ഉടമകൾ പ്രതിഷേധത്തിലേക്ക് നീങ്ങുന്നത്.
ബസ് ഉടമകളുടെ ആവശ്യം പരിഗണിക്കപ്പെടാനായി ഏപ്രിൽ മൂന്ന് മുതൽ ഒമ്പത് വരെ ബസ് സംരക്ഷണജാഥ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്താനാണ് തീരുമാനം.
ഇത് ഫലം കണ്ടില്ലെങ്കിൽ പണിമുടക്കിലേക്ക് കടക്കാനാണ് ബസ് ഉടമകളുടെ തീരുമാനം. പുതിയ അധ്യയന വർഷത്തിൽ പുതിയ നിരക്ക് നടപ്പിലായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.