രാരീ രാരീരം രാരോ…
********
അമ്പത് കൊല്ലം മുൻപ് നടന്ന ഒരു സംഭവമാണ്. തൃശ്ശൂർ ജില്ലയിലെ പെരുവല്ലൂർ ഗവന്മേന്റ്
യു പി സ്കൂളിലെ ആറാം ക്ളാസിൽ
മലയാളം അധ്യാപികയായ സുനന്ദ ടീച്ചർ കുട്ടികൾക്ക് ഒരു പദ്യം പഠിപ്പിപ്പിച്ചു കൊണ്ടിരിക്കുന്നു .
“പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം
ആഹാ പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്കു വര്ണ്ണങ്ങള് പൂവാല്
ചോക്കുന്നു കാടന്തി മേഘങ്ങള്പോലെ
പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം” ….
കുമാരനാശാന്റെ പ്രസിദ്ധമായ ഈ കവിത എല്ലാ കുട്ടികളും ഒരേ ഈണത്തിൽ ചൊല്ലിയപ്പോൾ ഒരു കുട്ടി മാത്രം വളരെ വ്യത്യസ്തമായ രീതിയിൽ ഈ പദ്യം ആലപിച്ചു.
രാഗസുരഭിലമായ ആ ഈണം ടീച്ചർക്ക് വളരെ ഇഷ്ടമായി .
കവയിത്രി കൂടിയായ സുനന്ദടീച്ചർ താൻ എഴുതിയ ഒരു കവിത പ്രിയ ശിഷ്യനെ ഏല്പിച്ചു കൊണ്ടു പറഞ്ഞു…
” ഇതുകൂടെ ഒന്ന് നന്നായി ചൊല്ലൂ കേൾക്കട്ടെ….”
നിമിഷങ്ങൾക്കുള്ളിൽ ടീച്ചർ എഴുതികൊടുത്ത ആ കവിത കുട്ടി മനോഹരമായി പാടിയപ്പോൾ ടീച്ചറുടെ കണ്ണുകൾ സന്തോഷത്താൽ ഈറനണിഞ്ഞു .
ആ വർഷം പെരുവല്ലൂർ
യു പി സ്ക്കൂളിൽ നടന്ന യൂത്ത് ഫെസ്റ്റിവെല്ലിലെ ഒരു നൃത്താവിഷ്ക്കരണത്തിന് ഈ കൊച്ചുകുട്ടി സംഗീത സംവിധാനം നിർവ്വഹിച്ച ഒരു പാട്ടിനായിരുന്നു ഒന്നാം സമ്മാനം.
വെറും പതിനൊന്നാം വയസ്സിൽ പാഠപുസ്തകങ്ങളിലെ ഓരോ പദ്യങ്ങൾക്കും സ്വന്തം ഈണങ്ങൾ പകർന്നു നൽകി സഹപാഠികളേയും അദ്ധ്യാപകരേയും അമ്പരപ്പിച്ച ആ കുട്ടിയാണ് പിന്നീട് മലയാള ചലച്ചിത്ര സംഗീത ലോകത്ത് ആയിരത്തിലധികം ഗാനങ്ങൾക്ക് സംഗീതം നൽകി ഒട്ടേറെ സൂപ്പർഹിറ്റുകൾ സൃഷ്ടിച്ച മോഹൻ സിത്താര എന്ന സംഗീത സംവിധായകൻ.
ചെറുപ്പം മുതലേ സംഗീതത്തോട് അമിതമായ താത്പര്യം ഉണ്ടായിരുന്ന മോഹൻ വയലിൻ എന്ന സംഗീത ഉപകരണം എന്നും ഒരാവേശമായിരുന്നു .
തൃശ്ശൂരിലെ പ്രസിദ്ധനായ കെ ജി സത്താറിന്റെ കീഴിൽ വയലിൻ പഠനം തുടരുന്നതിനിടെ പല ഗാനമേളകൾക്കും സഹായിയായി അദ്ദേഹം തന്റെ പ്രിയ ശിഷ്യനേയും കൂടെ കൂട്ടി.
പതിനഞ്ചു വയസ്സിനുള്ളിൽ മ്യൂസിക് ട്രൂപ്പിലെ എല്ലാ സംഗീതോപകരണങ്ങളും മോഹൻ സിതാര വായിക്കാൻ പഠിച്ചു. അക്കാലത്ത് കേരളത്തിലെ പല ഗാനമേളാ വേദികളിലും പലതരം മ്യൂസിക് ഇൻസ്ട്രുമെന്റ്സ് വായിക്കുന്ന ഈ കൊച്ചു ബാലൻ പലർക്കും അത്ഭുതമായിരുന്നു.
ഇതിനിടയിൽ സിത്താര എന്ന മ്യൂസിക് ഗ്രൂപ്പിന്റെ അമരക്കാരനായി തീർന്ന മോഹൻ പിന്നീട് അറിയപ്പെട്ടതും
“മോഹൻ സിത്താര ” എന്ന പേരിലായത് കാലത്തിന്റെ ഒരു ചെറിയ കുസൃതി മാത്രം.
1986-ലാണ് നവോദയ അപ്പച്ചൻ “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ” ക്ക് ശേഷം വീണ്ടും പുതുമുഖങ്ങൾക്ക് അവസരം നൽകിക്കൊണ്ട് ഒരു പുതിയ ചിത്രം നിർമ്മിക്കുവാൻ തീരുമാനിക്കുന്നത്.
രഘുനാഥ് പാലേരിയുടെ “ആകാശത്തേക്ക് ഒരു ജാലകം ”
എന്ന ചെറുകഥ വായിച്ചപ്പോൾ ഈ കഥ സിനിമയാക്കിയാൽ വൻവിജയം നേടാകുമെന്ന് നവോദയ അപ്പച്ചൻ മനസ്സിൽ കണക്കുകൂട്ടി.
സിനിമയിൽ യാതൊരു മുൻ പരിചയവും ഇല്ലാത്ത രഘുനാഥ് പാലേരിയെക്കൊണ്ട് കഥയും തിരക്കഥയും സംഭാഷണവും എഴുതിപ്പിച്ച് ചിത്രം സംവിധാനം ചെയ്യാനുള്ള ചുമതല കൂടെ അദ്ദേഹത്തെ ഏൽപ്പിച്ചു കൊടുത്തപ്പോൾ പലർക്കും അതൊരു അതിശയമായിരുന്നു.
ചിത്രത്തിൽ നായികയായി
ആശാജയറാം എന്ന പുതുമുഖത്തെയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാലതാരമായി പിൽക്കാലത്ത് നായികയും സംവിധായകയുമായ ഗീതു മോഹൻദാസിനേയുമാണ് നവോദയ പരിചയപ്പെടുത്തിയത്.
“ഒന്നു മുതൽ പൂജ്യം വരെ ” എന്ന ഈ ചിത്രത്തിൽ സംഗീതസംവിധായകനായി ഒരു പുതുമുഖത്തെ കൂടെ അവതരിപ്പിക്കാൻ അപ്പച്ചൻ തീരുമാനിച്ചു.
ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന
ടി കെ രാജീവ്
കുമാറാണ് പല
ഗാനമേളാവേദികളിലൂടെയും പരിചയപ്പെട്ടിട്ടുള്ള മോഹൻ സിത്താരയെ നവോദയ അപ്പച്ചന് പരിചയപ്പെടുത്തി കൊടുക്കുന്നത്.
ഒരു താരാട്ടുപാട്ടിന് പറ്റിയ ഈണമുണ്ടാക്കാമോ എന്ന സംവിധായകൻ രഘുനാഥ് പാലേരിയുടെ ചോദ്യത്തിന് നിമിഷങ്ങൾക്കുള്ളിലാണ് പിന്നീട് മലയാളക്കര ഏറ്റുപാടിയ
” രാരീ രാരീരം രാരോ ….” എന്ന ഗാനത്തിന്റെ ഈണം
മോഹൻ സിത്താര വയലിനിൽ വായിച്ചു കൊടുത്തത്.
മോഹൻ സിത്താരയുടെ ഈണത്തിനനുസരിച്ച് വരികൾ എഴുതിയത് ജ്ഞാനപീഠം ജേതാവായ
ഓ എൻ വി കുറുപ്പ് .
നടനവിസ്മയമായ മോഹൻലാൽ അതുവരെ ചെയ്യാത്ത ഒരു പ്രത്യേകതരം റോളിൽ അഭിനയിച്ച “ഒന്നു മുതൽ പൂജ്യം വരെ ” എന്ന ചിത്രം കലാപരമയും സാമ്പത്തികമായും വൻവിജയമാണ് കൈവരിച്ചത്.
ചിത്രത്തിന് സംഗീതം പകർന്ന മോഹൻ സിത്താരയും മലയാള ചലച്ചിത്ര സംഗീത സംവിധായകരുടെ ഇടയിൽ സ്ഥാനം പിടിച്ചു.
തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ
” വർഷങ്ങൾ പോയതറിയാതെ ” എന്ന പുതുമുഖങ്ങൾ മാത്രം അഭിനയിച്ച ചിത്രത്തിലെ
” ഇലകൊഴിയും ശിശിരത്തിൽ
ചെറുകിളികൾ വരവായി …”
എന്ന ഗാനം മോഹന് സിത്താരയെ പ്രശസ്തിയുടെ അത്യുന്നതങ്ങളിലാണ് എത്തിച്ചത്.
ഇന്ന് ഈ ചിത്രം ഓർക്കപ്പെടുന്നത് തന്നെ മോഹൻ സിത്താര സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനത്തിന്റെ പേരിലാണ് .
താരാട്ടുപാട്ടിൽ തുടക്കം കുറിച്ച ഈ സംഗീത സംവിധായകൻ മലയാള നാടിന് ഏറ്റവും പ്രിയങ്കരനാകുന്നത് സിബി മലയിൽ സംവിധാനം ചെയ്ത് നെടുമുടി വേണുവും മീനയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച
“സ്വാന്തനം ” എന്ന ചിത്രത്തിലെ
“ഉണ്ണി വാവാവോ
പൊന്നുണ്ണി വാവാവോ …”
എന്ന മറ്റൊരു താരാട്ടുപാട്ടിലൂടേയാണ്.
ഇന്നും കേരളത്തിലെ ലക്ഷക്കണക്കിന് അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെ താരാട്ടുപാടി ഉറക്കുന്നത് ഈ സുന്ദരഗാനത്തിന്റെ അകമ്പടിയോടെയാണല്ലോ ..!
ഒരു
സംഗീതസംവിധായകനെ മലയാളചലച്ചിത്ര സംഗീതത്തിന്റെ ഭൂമികയിൽ അടയാളപ്പെടുത്താൻ ഈ ഗാനം ഒരു നിമിത്തമായത് തീർച്ചയായും മോഹൻ സിത്താരയുടെ തൊപ്പിയിലെ തിളങ്ങുന്ന തൂവൽ തന്നെയാണ് .
കലാഭവൻ മണി നായകനായി അഭിനയിച്ച
” വാസന്തിയും ലക്ഷ്മിയും ഞാനും ” ,
ദീപസ്തംഭം മഹാശ്ചര്യം ,വചനം, മഴവില്ല്, ജോക്കർ തുടങ്ങി ഇരുന്നൂറിലേറെ ചിത്രങ്ങളിലൂടെ ഏകദേശം ആയിരത്തോളം ഗാനങ്ങൾക്ക് മോഹന് സിത്താര ഇതിനകം സംഗീതസംവിധാനം നിർവ്വഹിച്ചു കഴിഞ്ഞു.
നഗരം , മലയാളി എന്നീ ചിത്രങ്ങളിലൂടെ നടനായും ഇദ്ദേഹം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
14 ഗാനങ്ങൾ ഈ കലാകാരൻ വിവിധ ചിത്രങ്ങളിലായി പാടിയിട്ടുള്ളത് ചിലരെങ്കിലും ഓർക്കുന്നുണ്ടായിരിക്കും .
വിധുപ്രതാപ് ,ജ്യോത്സന , അഫ്സൽ തുടങ്ങിയ ഗായകരെ മലയാള സംഗീത ലോകത്തിന് പരിചയപ്പെടുത്തുന്നതും മോഹൻ സിത്താരയാണ് .
കേരളം ആവേശപൂർവം ഏറ്റുവാങ്ങിയ ഒട്ടേറെ സൂപ്പർഹിറ്റ് ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ച മോഹൻ സിത്താരയുടെ
ഹിറ്റ് ഗാനങ്ങളെ തെരഞ്ഞെടുക്കുക പ്രയാസമാണെങ്കിലും
ഏതാനും ചില ഗാനങ്ങൾ മാത്രം ഇവിടെ ഓർത്തെടുക്കട്ടെ .
പുതുമഴയായി പൊഴിയാം
മധുമഴയായ് ഞാൻ പാടാം …”
(രചന കൈതപ്രം ദാമോദരൻ നമ്പൂതിരി – ആലാപനം എം ജി ശ്രീകുമാർ – ചിത്രം മുദ്ര)
” നീൾമിഴിപ്പീലിയിൽ
നീർമിഴി തുളുമ്പി
നീയെന്നരികിൽ നിന്നു …”
(രചന ഒഎൻവി കുറുപ്പ് – ആലാപനം – യേശുദാസ് – ചിത്രം വചനം )
“ചെമ്പരുന്തിൻ ചേലുണ്ടേ
അയ്യയ്യ
അമ്പനാട്ടെ ചെറുക്കന്
( രചന ഒഎൻവി കുറുപ്പ് – ആലാപനം യേശുദാസ് – ചിത്രം മുഖചിത്രം )
” ഉണ്ണി വാവാവോ
പൊന്നുണ്ണി വാവാവോ
( രചന കൈതപ്രം – ആലാപനം യേശുദാസ് – ചിത്ര- ചിത്രം സാന്ത്വനം )
“ഇരുളിൽ മഹാനിദ്രയിൽ ..”
(ദൈവത്തിന്റെ വികൃതികൾ
രചന , ആലാപനം വി മധുസൂദനൻ നായർ )
” ധനുമാസപ്പെണ്ണിന് പൂത്താലം …”
(കഥാനായകൻ -രചന എസ് രമേശൻ നായർ – ആലാപനം യേശുദാസ് . )
“എന്റെ കണ്ണിൽ
വിരുന്നു വന്നു
നീലസാഗര വീചികൾ … ”
(രചന യൂസഫലി കേച്ചേരി – ആലാപനം യേശുദാസ് – ചിത്രം
ദീപസ്തംഭം മഹാശ്ചര്യം )
“ശിവദം ശിവനാമം … ” (മഴവില്ല് രചന കൈതപ്രം – ആലാപനം യേശുദാസ് – ചിത്ര )
“കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി …”
( ചിത്രം വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും -രചന യൂസഫലി കേച്ചേരി – ആലാപനം കലാഭവൻ മണി )
“കണ്ണീർ മഴയത്ത്
ഞാനൊരു ചിരിയുടെ കുട ചൂടി … ”
( രചന യൂസഫലി കേച്ചേരി ആലാപനം യേശുദാസ് ചിത്രം ജോക്കർ)
“കണ്ടു കണ്ടു കണ്ടില്ല …”
( ചിത്രം ഇഷ്ടം -രചന കൈതപ്രം ദാമോദരൻ നമ്പൂതിരി – ആലാപനം യേശുദാസ്)
എന്നിങ്ങനെയുള്ള ഗാനങ്ങളെ സംഗീതപ്രേമികൾക്ക് എങ്ങിനെയാണ് മറക്കാൻ കഴിയുക ….?
രണ്ടു വർഷം മുൻപ് മോഹൻ സിത്താരാസ് കോളേജ് ഓഫ് ആർട്സ് ആൻഡ് പെർഫോമിങ്ങി ” ന്റെ ഇരുപതാം വാർഷികം സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ
“മോഹനസംഗീതം ” എന്ന പേരിൽ സമുചിതമായി ആഘോഷിച്ചതും അതിൽ പങ്കെടുക്കാൻ കഴിഞ്ഞതും
ഈ ലേഖകൻ ഒരു ഭാഗ്യമായി കരുതുന്നു .
പ്രശസ്തരും പ്രഗൽഭരുമായ സംഗീതസംവിധായകരുടെ ഇടയിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന് ചലച്ചിത്ര സംഗീതത്തിന്റെ അനന്തവിഹായസ്സിൽ ആയിരം പൂക്കൾ വിരിയിച്ച
മോഹൻ സിതാരയുടെ ജന്മദിനമാണ് നാളെ .
( മെയ് 31 ) .
നിറഞ്ഞ മനസ്സോടെ
ഏറെ സന്തോഷത്തോടെ ഈ പ്രിയപ്പെട്ട സംഗീതസംവിധായകന് ജന്മദിന ആശംസകൾ നേരുന്നു…
( സതീഷ്കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @ 365 –
9030758774 )