
പാലക്കാട്: അട്ടപ്പാടിയില്‍ യുവാവിനെ കെട്ടിയിട്ട് അർധ നഗ്നനാക്കി മർദ്ദിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം. പ്രതികളായ റെജിൻ മാത്യു, വിഷ്ണു എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്.
പ്രതികള്‍ അന്യായക്കാരനായ സിജുവുമായോ സാക്ഷികളുമായോ ഒരു തരത്തിലും ബന്ധപ്പെടാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. മണ്ണാർക്കാട് എസ് സി/എസ് ടി കോടതിയാണ് ജാമ്യം നല്‍കിയത്.
മെയ് 24-നായിരുന്നു പ്രതികളായ ഷോളയൂർ സ്വദേശി റെജിൻ മാത്യുവും ആലപ്പുഴ സ്വദേശി വിഷ്ണുദാസും ചേർന്ന് ചിറ്റൂർ ആദിവാസി ഉന്നതിയിലെ സിജു വേണുവിനെ കെട്ടിയിട്ട് അതിക്രൂരമായി മർദ്ദിച്ചത്. വാഹനത്തിന് മാർഗതടസ്സം ഉണ്ടാക്കി എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ആക്രമണം ചെറുത്തതോടെ യുവാക്കള്‍ കെട്ടിയിട്ട് മർദ്ദിച്ചെന്നായിരുന്നു സിജുവിൻ്റെ പരാതി. മർദ്ദനത്തില്‍ സാരമായി പരിക്കേറ്റ സിജുവിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ സിജു ഇപ്പോഴും കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മകനെ മർദ്ദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിജുവിൻ്റെ കുടുംബം രംഗത്തെത്തിയതോടെ, അഗളി പൊലീസ് സംഭവത്തില്‍ കേസെടുക്കുകയായിരുന്നു. അന്വേഷണത്തിനിടെ സിജുവിനെ ആക്രമിച്ച റെജിൻ മാത്യുവും വിഷ്ണുദാസും കോയമ്ബത്തൂരില്‍ നിന്ന് പിടിയിലായി. സിജുവിനെ മർദ്ദിച്ചിട്ടില്ലെന്നും, വാഹനത്തിൻ്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തതോടെ കെട്ടിയിടുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പ്രതികള്‍ പോലീസിന്ല്കിയ മൊഴി. എസ് സി/എസ് ടി വിഭാഗക്കാർക്കെതിരെയുള്ള അതിക്രമം തടയുന്ന നിയമപ്രകാരമാണ് പിടിയിലായ യുവാക്കള്‍ക്കെതിരെ പോലീസ് കേസ് എടുത്തത്.