
തിരുവനന്തപുരം:സംസ്ഥാനത്ത് ചെറിയ തോതില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്.
കൊവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കുന്നതിനായി പ്രത്യേക മാര്‍ഗനിര്‍ദേശം ആരോഗ്യവകുപ്പ് പുറത്തിറക്കി.പനിയുമായി ചികിത്സ തേടുന്നവർക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടെയെന്ന് പരിശോധിക്കണമെന്നും രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാസ്ക് നിർബന്ധമാണെന്നും ആരോഗ്യവകുപ്പിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ആശുപത്രിയില്‍ എത്തുന്ന രോഗലക്ഷണമുള്ള എല്ലാവർക്കും കോവിഡ് പരിശോധന നടത്താൻ സർക്കാർ നിർദേശമുണ്ട്. ആൻ്റിജൻ പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ ആർടി-പിസിആർ ടെസ്റ്റ് ചെയ്യണം. രോഗലക്ഷണമുള്ള കൂട്ടിരിപ്പുകാരും ആരോഗ്യജീവനക്കാരും കോവിഡ് ടെസ്റ്റ് നടത്തണം. കോവിഡ് 19 രോഗികള്‍ക്കായി പ്രത്യേക വാർഡ് സ്ഥാപിക്കാനും മാർഗനിർദേശമുണ്ട്.
സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളോട് മോക്ഡ്രില്‍ നടത്താനും നിർദേശമുണ്ട്. ഓക്സിജൻ വിതരണം, മാസ്ക്, ഗ്ലൗസ് എന്നിവ അടിയന്തരമായി ഉറപ്പ് വരുത്തണമെന്നും മാർഗനിർദേശത്തില്‍ പറയുന്നു.
രാജ്യത്ത് നിലവില്‍ നാലായിരത്തോളം ആക്റ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1,435 കേസുകളുമായി കേരളമാണ് രോഗബാധയില്‍ മുൻപില്. സംസ്ഥാനത്ത് ഒരു മരണവും റിപ്പോർട്ട് ചെയ്തിരുന്നു. മഹാരാഷ്ട്ര, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് കേരളത്തിന് പുറമെ കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.