
ഭോപ്പാല്‍: മേഘാലയയില്‍ ഹണിമൂണിനിടെ കാണാതായ മധ്യപ്രദേശ് സ്വദേശികളായ ദമ്ബതികളില്‍ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി.
രാജാ രഘുവംശി- സോനം ദമ്ബതികളില്‍ ഭർത്താവിൻ്റെ മൃതദേഹം രാജായുടെ സഹോദരനായ വിപിൻ രഘുവംശിയാണ് തിരിച്ചറിഞ്ഞത്. എങ്ങനെയാണ് ഇയാളുടെ മരണം സംഭവിച്ചത് എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ.
എന്നാല്‍ ഇദ്ദേഹത്തിന്റെ ഭാര്യയെപ്പറ്റി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് ഇൻഡോർ പോലീസ് അറിയിച്ചിരിക്കുന്നത്. അതേസമയം ദമ്ബതികളെ തട്ടിക്കൊണ്ടുപോയതാണെന്ന് രാജയുടെ സഹോദരൻ നേരത്തെ പറഞ്ഞിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നവർക്കും പ്രാദേശിക ഹോട്ടല്‍ ജീവനക്കാരുടെ ഗൈഡുകള്‍ക്കും സംഭവത്തില്‍ പങ്കുണ്ടാകാമെന്നാണ് സഹോദരൻ്റെ ആരോപണം. ട്രാൻസ്പോർട്ട് ബിസിനസ് നടത്തുന്ന കുടുംബമാണ് രാജാ രഘുവംശിയുടേത്. കഴിഞ്ഞമേയ് 11ന് വിവാഹം കഴിഞ്ഞ ഇരുവരും ഹണിമൂണ്‍ യാത്ര തിരിച്ചത് മെയ് 20നായിരുന്നു.
ഗുവാഹാട്ടിയിലെ ക്ഷേത്ര സന്ദർശനം കഴിഞ്ഞ് ഇരുവരും മേഘാലയിലെ ഷില്ലോങില്‍ എത്തിയിരുന്നു. തുടര്‍ന്നുള്ള യാത്രയിലാണ് ഇരുവരെയും കാണാതെയാവുന്നത്. അതേസമയം മെയ് 23ന് താൻ മകനുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് രാജായുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഞങ്ങള്‍ യാത്ര തുടരുകയാണെന്നായിരുന്നു രാജ അമ്മയോട് പറഞ്ഞത്. എന്നാല്‍ പിന്നീട് ഇരുവരെയും വിളിച്ചിട്ട് കിട്ടിയില്ലെന്നും ഫോണ്‍ സ്വച്ച്ഓഫ് ആയിരുന്നുവെന്നും അമ്മ പറഞ്ഞു. ഫോണ്‍നെറ്റ് വർക്കിൻ്റെ തകരാറ് കാരണമായിരിക്കാം ദമ്ബതികള്‍ ഫോണ്‍ എടുക്കാഞ്ഞത് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നീട് രണ്ട് ദിവസമായിട്ടും ഫോണില്‍ കിട്ടാതായതോടെ കുടുംബം പോലീസില്‍ പരാതിപ്പെടുകയായിരുന്നു