
അനുരാഗത്തിന്റെ
കരിക്കിൻ വെള്ളം .
**********
പി എൻ മേനോൻ ആദ്യമായി സംവിധാനം ചെയ്ത് 1965-ൽ പ്രദർശനത്തിനെത്തിയ
“റോസി ” എന്ന ചലച്ചിത്രത്തിന് ഒട്ടേറെ പുതുമകൾ ഉണ്ടായിരുന്നു.
പൂർണ്ണമായും ഔട്ട്ഡോറിൽ നിർമ്മിച്ച മലയാളത്തിലെ ആദ്യ ചലച്ചിത്രമായിരുന്നു റോസി .
എം കെ മണിയുടെ തിരക്കഥയ്ക്ക് പി ജെ ആൻറണിയാണ് സംഭാഷണമെഴുതിയത്. വൃന്ദാവൻ പിക്ച്ചേഴ്സിന്റെ ബാനറിൽ
ഉന്നത ബിരുദധാരിയായ മണിസ്വാമി നിർമ്മിച്ച ഈ ചിത്രത്തിൽ പി ജെ ആൻറണിയും കവിയൂർ പൊന്നമ്മയുമായിരുന്നു നായികാനായകന്മാർ.
പ്രേംനസീർ അഭിനയിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് ചിത്രത്തിൽ ഒരു ചെറിയ വേഷമേ ഉണ്ടായിരുന്നുള്ളൂ !നിർമ്മാതാവായ മണിസാമിയും നായികയായ കവിയൂർ പൊന്നമ്മയും തമ്മിൽ പ്രണയബദ്ധരാകുന്നതും പിന്നീട് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചതുമെല്ലാം റോസിയുടെ അണിയറക്കഥകളാണ് .
ചിത്രത്തിൽ പി ഭാസ്കരന്റെ വരികൾക്ക് ജോബ് മാസ്റ്റർ സംഗീതം പകർന്നു . റോസിയിലെ പ്രശസ്തമായ
“അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം …”
എന്ന ഗാനം പാടാൻ ജോബ് മനസ്സിൽ കണ്ടിരുന്നത്
കെ പി ഉദയഭാനു എന്ന പ്രശസ്ത ഗായകനെയായിരുന്നു. എന്നാൽ കടുത്ത ജലദോഷവും പനിയും മൂലം കെ പി ഉദയഭാനുവിന് അന്ന് പാട്ട് പാടാനേ കഴിഞ്ഞില്ല. റെക്കോർഡിങ്ങ് മുടങ്ങാതിരിക്കാൻ അന്ന് സ്റ്റുഡിയോയിൽ ഉണ്ടായിരുന്ന യേശുദാസിനെ ഉദയഭാനു തന്നെയാണ് ക്ഷണിക്കുന്നതും മനസ്സില്ലാമനസ്സോടെ ജോബ് സമ്മതം മൂളുന്നതും .
ഉദയഭാനുവിന്റ അനുവാദത്തോടേയും അനുഗ്രഹാശിസ്സുകളോടെയും യേശുദാസ് പാടിയ “അല്ലിയാമ്പൽ ” എന്ന ഗാനം മലയാളത്തിൽ ഒരു പുതിയ ചരിത്രം തന്നെ സൃഷ്ടിച്ചു.
ഈ ഒരൊറ്റ ഗാനത്തോടെ യേശുദാസ് കേരളക്കരയുടെ പ്രിയപ്പെട്ട ഗായകനായി മാറി എന്നു മാത്രമല്ല പിന്നീട് മലയാള ചലച്ചിത്ര ഗാനശാഖയെ സ്വന്തം കൈപ്പിടിയിലൊതുക്കാനും യേശുദാസിന് കഴിഞ്ഞു എന്നുള്ളത് ഇന്നലെകളുടെ ചരിത്രമാണ്.
തികച്ചും മലയാള നാടിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ
പി ഭാസ്കരൻ എഴുതിയ ഓരോരോ വരികളും എക്കാലത്തേയും പ്രേമഭാജനങ്ങളുടെ മനസ്സിൽ അനുരാഗത്തിന്റെ കരിക്കിൻവെള്ളം നിറയ്ക്കാൻ പോന്നതായിരുന്നു.
ഗാനത്തിന്റെ പല്ലവിയിൽ
“പെണ്ണേ നിൻ കവിളിൽ
കണ്ടു മറ്റൊരു താമരക്കാട് …..”
എന്ന മനോഹരമായ കല്പനയിലൂടെ പ്രണയാനുഭൂതികളുടെ ഒരു മാസ്മരിക ഭാവം കാമുക ഹൃദയങ്ങളിലേക്ക് പകർന്നു നൽകാൻ കഴിഞ്ഞതൊക്കെയായിരിക്കാം ഈ ഗാനം ജനകോടികൾക്ക് ഇന്നും ആവേശം പകരുന്നതിന്റെ പ്രധാന കാരണം.
2009-ൽ ജയരാജ് സംവിധാനം ചെയ്ത “ലൗഡ്സ്പീക്കർ “എന്ന ചിത്രത്തിൽ ഈ ഗാനം പ്രണയ സ്മൃതികളുടെ ദലമർമ്മരങ്ങളോടെ വീണ്ടും കേൾക്കാൻ കേരളക്കരക്ക് ഭാഗ്യമുണ്ടായി.
“എങ്കിലോ പണ്ടൊരു കാലം …”
(പി ലീല )
“ചാലക്കുടി പുഴയും വെയിലിൽ ചന്ദന ചോലയെടി … ”
( എൽ ആർ ഈശ്വരി )
“വെളുക്കുമ്പോൾ പുഴയൊരു കളിക്കുട്ടി ..”
(യേശുദാസ് )
“കണ്ണിലെന്താണ് കണ്ണിലെന്താണ് …”
( കെ പി ഉദയഭാനു ,
എൽ ആർ ഈശ്വരി )
എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഗാനങ്ങൾ
1965 ജൂൺ 4-ന് തിയേറ്ററുകളിലെത്തി ശ്രോതാക്കളുടെ കാതിൽ
തേൻമഴയായ് പെയ്തിറങ്ങിയ
“അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം – അന്നു
നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം അന്നു നെഞ്ചിലാകെഅനുരാഗ കരിക്കിന്‍വെള്ളം ”
എന്ന ഗാനത്തിനും “റോസി ” എന്ന പ്രിയപ്പെട്ട ചിത്രത്തിനും ഇന്ന് അറുപതാം പിറന്നാൾ .
അനുരാഗത്തിന്റെ മധുരവുമായി കൊതുമ്പു വള്ളത്തിലൂടെ തുഴഞ്ഞു പോയ ആ പ്രണയകാലത്തിന്റെ ഓർമ്മകൾ ഈ തലമുറയും സഹർഷം ഏറ്റുവാങ്ങുമ്പോൾ പി.ഭാസ്ക്കരൻ എന്ന കവിയുടെ ആത്മാവ് തീർച്ചയായും ആനന്ദിക്കുന്നുണ്ടായിരിക്കും
(സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @ 365 )