
അമ്ബലപ്പുഴ: നീണ്ട 25 വർഷക്കാലത്തോളം അമ്ബലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലെ അഡ്വക്കേറ്റ് ക്ലാർക്കായി പ്രവർത്തിച്ച അമ്ബലപ്പുഴ കട്ടക്കുഴി വണ്ടകംവീട്ടില്‍ ജി സുരേഷ് ഇനി മുതല്‍ അഭിഭാഷകനായി കോടതികളില്‍ എത്തി തുടങ്ങും.
ഈ ജൂണ്‍ 1 ന് കേരള ബാർ കൗണ്‍സില്‍ നടത്തിയ എൻറോള്‍മെന്റ് ചടങ്ങില്‍ ജി സുരേഷ് അഭിഭാഷകനായി സന്നത് എടുത്തു. ആലപ്പുഴ – അമ്ബലപ്പുഴ കോടതികളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു അഡ്വക്കേറ്റ് ക്ലാർക്ക് നിയമപഠനം പൂർത്തിയാക്കി അഭിഭാഷകനായി കോടതിയില്‍ എത്തുന്നത്.
ആലപ്പുഴ എസ് ഡി കോളേജില്‍ നിന്നും 1986-1989 ല്‍ ബിരുദപഠനം പൂർത്തിയാക്കിയ സുരേഷ് 10 വർഷക്കാലത്തോളം സ്വകാര്യ ട്യൂഷൻ സെന്ററിലെ അധ്യാപകനായിരുന്നു. ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. ജി രാമകൃഷ്ണന്റെ കൂടെ ക്ലാർക്കായി പ്രവർത്തനം തുടങ്ങി. പിന്നീട് അമ്ബലപ്പുഴയില്‍ 25 വർഷം ക്ലാർക്കായി സേവനം അനുഷ്ഠിച്ചു. അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷന്റെ അമ്ബലപ്പുഴ യൂണിറ്റിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
ജി സുരേഷിനെ അമ്ബലപ്പുഴ ബാർ അസോസിയേഷന്റെ നേതൃത്വത്തില്‍ ആദരിക്കാൻ തീരുമാനിച്ചതായി ഭാരവാഹികള്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. ജൂണ്‍ 5 ന് ഉച്ചയ്ക്ക് 1 മണിക്ക് നടക്കുന്ന ചടങ്ങില്‍ എച്ച് സലാം എം എല്‍ എ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഷീബാ രാകേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭബാലൻ, എന്നിവർ പങ്കെടുക്കും.