
തിരുവനന്തപുരം: മാട്രിമോണിയില്‍ വിവാഹപരസ്യം നല്കി പതിനഞ്ചോളം പേരെ തട്ടിപ്പിനിരയാക്കിയ വിവാഹ തട്ടിപ്പുകാരി പുതിയ വിവാഹത്തിന് തൊട്ടുമുമ്ബ് അറസ്റ്റില്‍.
ഏഴാമത്തെ വിവാഹം നടക്കുന്നതിന് തൊട്ടുമുമ്ബായി തിരുവനന്തപുരത്ത് നിന്നുമായിരുന്നു ഇവര്‍ അറസ്റ്റിലായത്. വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയില്‍ ആര്യനാട് പൊലീസിന്റേതായിരുന്നു നടപടി.
എറണാകുളം കാഞ്ഞിരമറ്റം സ്വദേശിനിയും രണ്ടു വയസുകാരിയുടെ മാതാവുമായ രേഷ്മ ചന്ദ്രശേഖരനാണ് പിടിയിലായത്. ഇന്നലെ രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാന്‍ നില്‍ക്കുമ്ബോഴാണ് പോലീസ് എത്തിയത്. വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി നാലുപേരുമായി വിവാഹവും നിശ്ചയിച്ചിരുന്നു. കഴിഞ്ഞ മാസം മാട്രിമോണിയല്‍ പരസ്യത്തില്‍ രേഷ്മയുടെ വീഡിയോ കണ്ടാണ് തിരുവനന്തപുരം സ്വദേശിയായ പഞ്ചായത്ത് അംഗം ബന്ധപ്പെട്ടത്.
പിന്നാലെ അമ്മയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ വിളിച്ച് രേഷ്മയുടെ നമ്ബര്‍ നല്കി. ഫോണില്‍ വിളിച്ച് പരിചയപ്പെട്ട രേഷ്മയെ കോട്ടയത്തെ മാളില്‍ വച്ച് കണ്ടുമുട്ടി. പിച്ച്ഡി ചെയ്യുകയാണെന്നായിരുന്നു യുവതി പറഞ്ഞത്. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതില്‍ അമ്മയ്ക്ക് താല്പര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും പറഞ്ഞു. ജൂണ്‍ ആറിന് വിവാഹത്തിനും സമ്മതിച്ചാണ് യുവതി മടങ്ങിയത്.
ഈ മാസം അഞ്ചിന് വൈകിട്ട് തിരുവനന്തപുരത്ത് വെമ്ബായത്ത് എത്തിയ യുവതിയെ യുവാവ് സുഹൃത്തിന്റെ വീട്ടില്‍ താമസിപ്പിച്ചു. ഇതിനിടെ യുവതിയുടെ പെരുമാറ്റത്തില്‍ സുഹൃത്തിന്റെ ഭാര്യയ്ക്ക് അസ്വാഭാവികത തോന്നുകയായിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാവിലെ ബാഗ് പരിശോധിച്ചപ്പോള്‍ അതില്‍നിന്നും മുമ്ബത്തെ വിവാഹങ്ങളുടെ സര്‍ട്ടിഫിക്കറ്റ് കണ്ടതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
45 ദിവസം മുന്‍പാണ് ഇവര്‍ മറ്റൊരാളെ വിവാഹത്തട്ടിപ്പിന് ഇരയാക്കിയത്. അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരിക്കുകയും ആയിരുന്നു. വരന് നല്കുന്ന താലിയും മാലയുമായി മുങ്ങാനായിരുന്നു പ്ലാന്‍. പിറ്റേന്ന് തൊടുപുഴയില്‍ പുസ്തകം വാങ്ങാന്‍ പോകണമെന്ന് യുവതി പറഞ്ഞിരുന്നതായും പഞ്ചായത്തംഗം പറഞ്ഞു. രണ്ട് വിവാഹം കൂടി നിശ്ചയിച്ചിരുന്നു.