
കടലിന്നഗാധമാം നീലിമയിൽ .
**********
എത്ര കണ്ടാലും കൊതി തീരാത്ത പ്രകൃതിയിലെ അത്ഭുതമാണ് കടൽ . നോക്കെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന ജലസമൃദ്ധിയുടെ അഭൗമ സൗന്ദര്യം. ഭൂമണ്ഡലത്തിന്റെ മുക്കാൽ ഭാഗത്തോളം വ്യാപിച്ചു കിടക്കുന്ന സപ്തസാഗരങ്ങൾ ,
സാഗരസംഗമങ്ങൾ…
ഭൂമിയിൽ ജീവന്റെ തുടിപ്പിനും നിലനിൽപ്പിനും നിദാനമായി മഴയിലൂടെ, ശുദ്ധജലത്തിലൂടെ ,മത്സ്യ സമ്പത്തിലൂടെ, വ്യാപാരത്തിലൂടെ ,
കാറ്റിലൂടെ, കാലാവസ്ഥാ നിയന്ത്രണത്തിലൂടെയെല്ലാം
കര കടലിനോട് കടപ്പെട്ടിരിക്കുന്നു.
കവികൾക്കും , കലാകാരന്മാർക്കും കടൽ എന്നും ഒരു വലിയ പ്രചോദനമായിരുന്നു .
അവരുടെ സൃഷ്ടികളെ ഭാവനാ സമ്പന്നമാക്കുന്ന കടലിന്റെ അഗാധനീലിമ .
സാഗരങ്ങളെ പാടിയുണർത്തിയ എത്രയോ സാമഗീതങ്ങൾ.
1966 -ൽ പുറത്തിറങ്ങിയ രാമു കാര്യാട്ടിന്റെ “ചെമ്മീൻ ” എന്ന എവർഗ്രീൻ ക്ലാസിക്കിലൂടെയാണ് കടലിന്റെ വശ്യസൗന്ദര്യം മലയാളികളുടെ മനസ്സിലേക്ക് കുടിയേറുന്നത്.
ക്യാമറ കൊണ്ട് ഇന്ദ്രജാലം സൃഷ്ടിച്ച വിശ്വപ്രസിദ്ധ ക്യാമറാമാൻ മാർക്ക്സ് ബർട്ട്ലി ഒപ്പിയെടുത്ത മഹാസമുദ്രത്തിന്റെ മായക്കാഴ്ചകളോടൊപ്പം വയലാറിന്റെ കാവ്യഭാവന കൂടി ചിറകുവിരിച്ചപ്പോൾ മലയാള ചലച്ചിത്രഗാനശാഖയ്ക്ക് ലഭിച്ച അവിസ്മരണീയ ഗാനങ്ങൾ കാലത്തെ അതിജീവിച്ചു കൊണ്ട് മലയാളനാടിന്റെ അഭിമാനമായി മാറിയത് ഇന്നലെകളുടെ ചരിത്രം .
“കടലിലെ ഓളവും
കരളിലെ മോഹവും അടങ്ങുകില്ലോമനേ അടങ്ങുകില്ലാ…..”
എന്ന വയലാറിന്റെ വരികളുടെ അർത്ഥം ചോദിച്ചറിഞ്ഞ ഉത്തരേന്ത്യൻ ഗായകൻ
മന്നാ ദേ സന്തോഷാധിക്യത്താൽ വയലാറിനെ വാരിപ്പുണർന്നതായി കേട്ടിട്ടുണ്ട് .
കടലിൽ പോകുന്ന മുക്കുവന്റെ ജീവൻ കരയിൽ കാവലിരിക്കുന്ന അരയത്തി പെണ്ണിന്റെ മാനത്തിലാണെന്ന തുറകളിൽ നിലനിന്നിരുന്ന ഒരു വിശ്വാസത്തെ ആസ്പദമാക്കി വയലാർ എഴുതിയ
“പെണ്ണാളെ പെണ്ണാളെ
കരിമീൻ കണ്ണാളെ കണ്ണാളെ ”
എന്ന ഗാനവും
“കടലിനക്കരെ പോണോരെ
കാണാപ്പൊന്നിന് പോണോരെ”
എന്ന യേശുദാസ് പാടിയ ഗാനവും കേരളത്തിലെ സംഗീത പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.
രാമു കാര്യാട്ടിന് ശേഷം കടലിന്റേയും കടലിന്റെ മക്കളുടേയും കഥ പറഞ്ഞത് ലോഹിതദാസും ഭരതനും കൂടെയായിരുന്നുവല്ലോ ?
മമ്മുട്ടി എന്ന നടന്റെ മാസ്റ്റർപീസ് എന്നു വിശേഷിപ്പിക്കാവുന്ന
“അമരം “എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ കടലിന്റെ പശ്ചാത്തലത്തിൽ കൈതപ്രം എഴുതിയ
“പുലരേ പൂങ്കോടിയിൽ ”
എന്ന ഗാനത്തിലൂടെ
“ചുരുളഴിയും പൂഞ്ചുഴിയിൽ വിളങ്ങുന്ന കടലമ്മയുടെ ചിത്രവും എത്രയോ മനോഹരമായിരുന്നു.
മലയാളത്തിൽ പുറത്തിറങ്ങിയ കടലിനെക്കുറിച്ചുള്ള മറ്റു ചില ഗാനങ്ങളും വളരെ ശ്രദ്ധേയമായിരുന്നു .
“അറബിക്കടലൊരു മണവാളൻ കരയോ നല്ലൊരു മണവാട്ടി … ”
( ഭാർഗ്ഗവീനിലയം )
“അറബിക്കടലിളകി വരുന്നു ആകാശപ്പൊന്നു വരുന്നു …”
( മന്ത്രകോടി )
“കടലിന്നഗാധമാം നീലിമയിൽ … ”
(സുകൃതം )
“കടലേ നീലകടലേ നിൻ ആത്മാവിലും നീറുന്ന
ചിന്തകൾ ഉണ്ടോ …”
(ദ്വീപ് )
“ആഴി അലയാഴി …”
( ദത്തുപുത്രൻ )
“സാഗരങ്ങളെ പാടി ഉണർത്തിയ സാമഗീതമേ…”
(പഞ്ചാഗ്നി)
“സാഗരമേ ശാന്തമാക നീ …. ”
( മദനോത്സവം )
“ഈ കടലും മറുകടലും …”
(കടൽപ്പാലം എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആദ്യ മലയാള ഗാനം )
“കണ്ടോ കണ്ടോ കടലു കണ്ടിട്ടെത്തറ നാളായി…”
(മഹാസമുദ്രം )
” സ്വർഗ്ഗസാഗരത്തിൽ നിന്നു സ്വപ്നസാഗരത്തിൽ വീണ സ്വർണ്ണമത്സ്യ കന്യകേ …”
(മനുഷ്യപുത്രൻ )
“അപാര സുന്ദര നീലാകാശം
അനന്തതേ നിൻ മഹാസമുദ്രം. ”
(വിത്തുകൾ)
“കടലിനെന്ത് മോഹം
കരയെ വാരിപ്പുണരാൻ മോഹം”
(കടൽ)
“ആഴക്കടലിന്റെയങ്ങേക്കരയിലായ്”
(ചാന്ത് പൊട്ട്)
“ഏഴ് കടലോടി ഏലമല തേടി”
(ജലതരംഗം)
“അറബിക്കടലേ അറബിക്കടലേ
ചോദിച്ചോട്ടെ?”
(സുറുമയിട്ട കണ്ണുകൾ)
തുടങ്ങിയവയെല്ലാം കടലിന്റെ നീലസൗന്ദര്യം തുടിക്കുന്ന സുന്ദര ഗാനങ്ങളായിരുന്നു.
ഇന്ന് ജൂൺ 8 :
ലോക സമുദ്രദിനം.
1992 – ൽ ബ്രസീലിലെ
റിയോ ഡി ജനീറോയിൽ നടന്ന ഭൗമ ഉച്ചകോടി മുതലാണ് ജൂൺ 8 അന്തർദേശീയലോകസമുദ്ര ദിനമായി ആഘോഷിച്ചു തുടങ്ങിയത് .
അതുകൊണ്ടുതന്നെ സാഗരങ്ങളെ
പാടിയുണർത്തിയ ഈ സാമഗീതങ്ങളെ പാട്ടോർമ്മകളുടെ
പ്രിയ വായനക്കാർക്ക് വേണ്ടി ഓർമ്മപ്പെടുത്തുന്നതിൽ
ഏറെ സന്തോഷമുണ്ട് .
(സതീഷ് കുമാർ വിശാഖപട്ടണം
9030758774)