
അകാലത്തിൽ പൊലിഞ്ഞ മാടത്തിൻ മണിവിളക്ക് .
**********
ഉദയായുടെ ” നല്ലതങ്ക ” എന്ന സിനിമയുടെ ചിത്രീകരണ വേള . ചിത്രത്തിലെ നായികയായി അഭിനയിക്കാൻ എത്തിയത് കോട്ടയം ജില്ലയിലെ ഭരണങ്ങാനം സ്വദേശിനിയായ ത്രേസ്യാമ്മ എന്ന പെൺകുട്ടിയാണ്.
ഉദയായുടെ സഹനിർമ്മാതാവായ കെ വി കോശിയുടെ സുഹൃത്തായ തോമസിന്റെ മകളാണ് ത്രേസ്യാമ്മ . ഭരണങ്ങാനത്തെ സേക്രട്ട് ഹാർട്ട് സ്കൂൾ അധ്യാപികയും അതിസുന്ദരിയുമായിരുന്ന ത്രേസ്യാമ്മ അതിനുമുമ്പ് “വെള്ളിനക്ഷത്രം “എന്നൊരു ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ആ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടതിനാൽ നിർമ്മാതാവായ കോശി ത്രേസ്യാമ്മയ്ക്ക് ഒരു പുതിയ പേരു നൽകി …
“മിസ് കുമാരി ….. ”
അതെ , മലയാളത്തിൽ ആദ്യമായി പ്രസിഡന്റിന്റെ വെള്ളി മെഡൽ നേടിയ “നീലക്കുയിലി “ലെ നായികയായതോടെ കേരളത്തിലെ ആദ്യ ലേഡി
സൂപ്പർസ്റ്റാർ പദവിയിലേക്കുയർന്ന
മിസ് കുമാരി തന്നെ.
ഏകദേശം അമ്പതോളം ചിത്രങ്ങളിൽ അവർ അഭിനയിച്ചുവെങ്കിലും നീലക്കുയിലിലെ നായിക എന്ന നിലയിലാണ് മിസ് കുമാരി എന്നും ചലച്ചിത്രമേഖലയിൽ അറിയപ്പെട്ടത്.
വെറും മുപ്പത്തിയേഴാം വയസ്സിൽ നടന്ന ഇവരുടെ മരണം അക്കാലത്ത് കേരളത്തിൽ വളരെയധികം കോളിളക്കം സൃഷ്ടിച്ചിരുന്നു.
കാപ്പിയിൽ വിഷം ചേർത്ത് കൊന്നതാണെന്നും അതല്ല ആത്മഹത്യ ചെയ്തതാണെന്നും
ഈ മരണത്തെക്കുറിച്ച്
പല കഥകളും പരന്നിരുന്നുവെങ്കിലും
ഈ കേസ് തെളിയിക്കപ്പെടാതെ എങ്ങനെയൊക്കെയോ തേഞ്ഞുമാഞ്ഞു പോയി.
ഹിന്ദി , തമിഴ് ഈണങ്ങളുടെ
അനുകരണങ്ങളിൽ നിന്നും മോചനം നേടി മലയാളത്തിന്റെ മണമുള്ള ഗാനങ്ങളുമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു ചന്ദ്രതാരാ പ്രൊഡക്ഷൻസിന്റെ “നീലക്കുയിൽ. ”
പി ഭാസ്കരൻ , കെ രാഘവൻ കൂട്ടുകെട്ട് ഒരുക്കിയ ഗാനങ്ങളെല്ലാം വമ്പിച്ച ജനപ്രീതി നേടി.
ഇതിൽ ജാനമ്മ ഡേവിഡ്
പാടിയ
“എല്ലാരും ചൊല്ലണ്
എല്ലാരും ചൊല്ലണ്
കല്ലാണ് നെഞ്ചിലെന്ന് … ”
“കുയിലിനെ തേടി
കുയിലിനെ തേടി
കുതിച്ചു പായും മാരാ ….”
മെഹബൂബ് പാടിയ
“മാനെന്നും വിളിക്കില്ല
മയിലെന്നും വിളിക്കില്ല
മാടത്തിൻ മണിവിളക്കേ ….”
കൂടാതെ
“ആര് വാങ്ങുമീയാര് വാങ്ങുമീ
നാരിമാർകുലമൗലിയെ”
( ചിത്രം ഹരിശ്ചന്ദ്ര – രചന തിരുനയിനാർകുറിച്ചി – സംഗീതം ബ്രദർ ലക്ഷ്മണൻ ആലാപനം – കമുകറ പുരുഷോത്തമൻ, പി. ലീല)
“തുമ്പപ്പൂ നെയ്യണ പൂനിലാവേ, യേന്
നെഞ്ചിലരയണ പൂനിലാവേ…”
( ചിത്രം രണ്ടിടങ്ങഴി – രചന തിരുനയിനാർകുറിച്ചി – സംഗീതം ബ്രദർ ലക്ഷ്മണൻ ആലാപനം – കമുകറ പുരുഷോത്തമൻ, കെ.പി.എ.സി. സുലോചന)
എന്നീ ഗാനങ്ങളിലൂടെ അന്നത്തെ ചലച്ചിത്ര പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മിസ് കുമാരി ഉയർന്നു.
1969 ജൂൺ 9ന് അകാലത്തിൽ അന്തരിച്ച മിസ് കുമാരിയുടെ ഓർമ്മദിനമാണിന്ന് .
ഒരു തലമുറയെ ആവേശം കൊള്ളിച്ച മലയാളത്തിന്റെ സൗരഭ്യം പരത്തിയ ഗാനരംഗങ്ങളിൽ നിറഞ്ഞുനിൽക്കാൻ കഴിഞ്ഞു എന്നുള്ളതാണ്
മിസ് കുമാരിയുടെ ഏറ്റവും വലിയ സൗഭാഗ്യം .
(സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @ 365 )