
ഭുവനേശ്വർ∙ ഗ്രാമത്തിലെ സ്ത്രീകളെ പീഡിപ്പിച്ച പ്രതിയെ കൊന്നുകത്തിച്ച് 8 സ്ത്രീകളുടെ പ്രതികാരം. അറുപതുകാരൻ കൊല്ലപ്പെട്ട കേസില്‍ എട്ടു വനിതകളടക്കം 10 പേർ അറസ്റ്റിലായി.
ഒഡീഷയിലെ ഗജപതി ജില്ലയിലാണു സംഭവം. പഞ്ചായത്തംഗവും അറസ്റ്റ് ചെയ്യപ്പെട്ടവരിലുണ്ട്. കഴിഞ്ഞ മൂന്നിന് പ്രതി 52 വയസ്സുള്ള വിധവയെ പീഡിപ്പിച്ചതായി അറസ്റ്റിലായവർ പറഞ്ഞു. ഇയാള്‍ മുൻപു പീഡിപ്പിച്ച വനിതകള്‍ വിധവയുടെ വീട്ടില്‍ ഒത്തുചേർന്നശേഷം മറ്റു 2 പേരുടെ സഹായത്തോടെയാണു കൊലപാതകം ആസൂത്രണം ചെയ്തത്.
കൊലപാതകം നടന്ന ദിവസം സ്ത്രീകള്‍ ഒന്നിച്ചു വയോധികന്റെ വീട്ടിലെത്തുകയായിരുന്നു. ഉറക്കത്തിലായിരുന്ന ഇയാളെ 52 വയസ്സുകാരി മറ്റുള്ള സ്ത്രീകളുടെ സഹായത്തോടെ കൊലപ്പെടുത്തി. വയോധികനില്‍നിന്ന് നിരന്തരം ലൈംഗികാതിക്രമങ്ങള്‍ നേരിട്ടിരുന്നെന്നാണു പിടിയിലായവരില്‍ ആറുപേർ പൊലീസിനോട് പറഞ്ഞത്. ഇത്തരം അതിക്രമങ്ങള്‍ ആവർത്തിക്കാതിരിക്കാനാണു കൊലപാതകം നടത്തിയതെന്നും സ്ത്രീകള്‍ വെളിപ്പെടുത്തി.
വയോധികനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിലാണു പൊലീസ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തില്‍ വയോധികൻ കൊല്ലപ്പെട്ടതായും മൃതദേഹം കത്തിച്ചതായും വിവരം ലഭിക്കുകയായിരുന്നെന്നു പൊലീസ് ഉദ്യോഗസ്ഥൻ ബസന്ദ് സേതി പറഞ്ഞു. ഗ്രാമത്തില്‍നിന്ന് 2 കി.മീ ദൂരെ വനമേഖലയില്നിന്നാണു വയോധികന്റെ അസ്ഥികള്‍ പൊലീസ് കണ്ടെടുത്തത്.